കൊച്ചി: കൊല്ലം ആയൂർ ഇളമാട് സ്വദേശി ദിവ‌ാകരൻ നായരെ (64) സഹോദരന്റെ മരുമകളുടെ പിതാവും സംഘവും ചേർന്ന് കൊലപ്പെടുത്തിയത് ഒന്നര പതിറ്റാണ്ടിലേറെയായി നിലനിന്നിരുന്ന വസ്തു തർക്കത്തെ തുടർന്ന്. കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലം ഇളമാട് സ്വദേശി ദിവാകരൻ നായരുടെ മൃതദേഹം ഇൻഫോപാർക്ക്-കരിമുകൾ റോഡിൽ ബ്രഹ്മപുരത്തിന് സമീപം കണ്ടത്തിയത്. സംഭവം വസ്തു തർക്കത്തെത്തുടർന്നുള്ള കൊലപാതകമെന്നു പൊലീസ് കണ്ടെത്തിയതോടെ നാല് പ്രതികളും അറസ്റ്റിലായി. ദിവാകരൻ നായരുടെ സഹോദരന്റെ മരുമകളുടെ പിതാവായ കോട്ടയം പൊൻകുന്നം കായപ്പാക്കൻ വീട്ടിൽ അനിൽകുമാർ (45), ഇയാളുടെ സുഹൃത്തും തടിക്കച്ചവടത്തിലെ പങ്കാളിയുമായ കോട്ടയം ചിറക്കടവ് പച്ചിമല പന്നമറ്റം കരയിൽ ചരളയിൽ വീട്ടിൽ സി.എസ്.രാജേഷ് (37), കോട്ടയം ആലിക്കൽ അകലക്കുന്നം കിഴക്കടം കണ്ണമല വീട്ടിൽ സഞ്ജയ് (23), രാജേഷിന്റെ വനിതാസുഹൃത്തുകൊല്ലം കുമിൾ കുഴിപ്പാറ തൃക്കണാപുരം ഷാനിഫ (55) എന്നിവരാണ് അറസ്റ്റിലായത്. ഇൻഫോപാർക്ക് പൊലീസാണ് പ്രതികളെ പിടികൂടിയത്. ഒരു പ്രതിയെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലം ഇളമാട് സ്വദേശി ദിവാകരൻ നായരുടെ മൃതദേഹം ഇൻഫോപാർക്ക്-കരിമുകൾ റോഡിൽ ബ്രഹ്മപുരത്തിന് സമീപം കണ്ടത്. നാലു കിലോമീറ്റർ അകലെ നിന്ന് ചെരുപ്പുകൾ ലഭിച്ചതോടെ മരണത്തിൽ ദുരൂഹതയേറി. എറണാകുളത്തേക്ക് വന്ന കാർ വർക് ഷോപ്പിൽ നൽകിയ ശേഷം ദിവാകരൻ നായർ യാത്ര ചെയ്ത ഓട്ടോറിക്ഷ കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തിൽ അന്വേഷണം. കളമശേരിയിലും പത്തടിപ്പാലത്തും താമസസ്ഥലം അന്വേഷിച്ചു നടക്കുമ്പോൾ ഇന്നോവകാർ പിന്തുടർന്നു വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

തുറയൂരിലെ 92 ഏക്കർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. ദിവാകരൻ നായർ എറണാകുളത്ത് എത്തി ഫോൺ വിളിച്ച സിപിഎം നേതാവിനെ ഇൻഫോപാർക്ക് പൊലീസ് ചോദ്യം ചെയ്തിരുന്നു. മധുസൂദനനും മകൻ കൃഷ്ണനുണ്ണിയും ചേർന്ന് തർക്കം നിലനിന്നിരുന്ന വസ്തു കയ്യേറാൻ ശ്രമിച്ചെന്നും ഇത് തടഞ്ഞതിന് ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിച്ചെന്നും മകൻ രാജേഷ് നേരത്തേ മുഖത്തല പൊലീസന് പരാതി നൽകിയിട്ടുണ്ടായിരുന്നു. ഈ മാസം പത്താം തീയതി നൽകിയ പരാതിയിൽ തന്റെയും പിതാവ് ദിവാകരന്റെയും ജീവന് ഭീഷണിയുണ്ടെന്നും രാകേഷിന്റെ പരാതിയിയിൽ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതോടെയാണ് അന്വേഷണം പ്രതികളിലേക്ക് എത്തിയത്.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: നാട്ടിലെ കുടുംബസ്വത്തു പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടു ദിവാകരൻ നായരും അനുജൻ മധുസൂദനൻ നായരും തമ്മിൽ തർക്കവും 15 വർഷമായി കേസും നിലനിന്നിരുന്നു. മകനും മരുമകൾക്കും പണത്തിന് അത്യാവശ്യമുണ്ടായപ്പോൾ, തർക്കസ്ഥലം അളന്നു തിരിച്ചു വിൽക്കാനായി മധുസൂദനൻ നായരുടെ നേതൃത്വത്തിൽ ശ്രമം നടത്തി. എന്നാൽ, ഇതിനെ ദിവാകരൻ നായർ എതിർത്തു. തുടർന്നു മധുസൂദനന്റെ മരുമകളുടെ പിതാവ് അനിൽകുമാറിന്റെ നേതൃത്വത്തിൽ ഗുണ്ടാസംഘം പൊൻകുന്നത്തു നിന്നെത്തി പ്രശ്നത്തിൽ ഇടപെട്ടു. ഇത‌ു സംഘർഷത്തിൽ കലാശിച്ചു. തുടർന്നാണു ദിവാകരൻ നായരെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

ഷാനിഫ മുഖേന, ദിവാകരൻ നായരെ കൊച്ചിയിലേക്കു വിളിച്ചു വരുത്തി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ തന്നെ കൊച്ചിയിലെത്തിദിവാകരനെ പിന്തുടർന്നു. രാത്രി തൃക്കാക്കര ക്ഷേത്രത്തിനു സമീപംഓട്ടോയിൽ വന്നിറങ്ങിയ അദ്ദേഹത്തെ ബലമായി കാറിൽ പിടിച്ചു കയറ്റിക്കൊണ്ടു പോയ സംഘം മർദിച്ചു കൊലപ്പെടുത്തി. രാത്രി വൈകി കരിമുകൾ–ഇൻഫോ പാർക്ക് റോഡിൽ ബ്രഹ്മപുരത്തു കെഎസ്ഇബിയുടെ ആളൊഴിഞ്ഞ സ്ഥലത്തു മൃതദേഹം ഉപേക്ഷിച്ചു പ്രതികൾ പൊൻകുന്നത്തേയ്ക്കു മടങ്ങി.

ഷാനിഫ മലപ്പുറത്ത് ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു. അനിൽകുമാർ ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണു കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഷാനിഫയുടെ സഹായത്തോടെ പെൺകെണിയൊരുക്കി ദിവാകരൻ നായരെ കൊച്ചിയിലേക്കു വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി വാഹനത്തിൽ വച്ചു കൊലപ്പെടുത്തിയ ശേഷം വഴിയരികിൽ തള്ളുകയായിരുന്നു.