മുംബൈ : ടെലിവിഷൻ താരം ദിവ്യ ഭട്നാഗർ കൊറോണ ബാധിച്ച് മരിച്ചു.34 വയസായിരുന്നു.മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം. നിരവധി ജനശ്രദ്ധയാകർഷിച്ച പരിപാടികളിലൂടെ ടെലിവിഷൻ രംഗത്ത് സജീവമാകുമ്പോഴാണ് അപ്രതീക്ഷിത വിടവാങ്ങൽ.നവംബർ 26 നാണ് ദിവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തേരാ യാർ ഹും മേ എന്ന കോമഡി ഷോ അവതരിപ്പിക്കുന്നതിനിടെയാണ് ദിവ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായി
രുന്നു.രക്തസമർദ്ദം ഉയർന്നതിനുപുറമെ ന്യുമോണിയ ബാധിച്ചതും ദിവ്യയുടെ ആരോഗ്യനില വഷളാക്കുകയായിരുന്നു.കഴിഞ്ഞ ഒരാഴ്ചയായി ആരോഗ്യ നില വളരെ മോശമാണെന്ന് കുടുബാംഗങ്ങൾ അറിയിച്ചിരുന്നു. ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. തിങ്കളാഴ്‌ച്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു.

പ്രശസ്ത ഹിന്ദി പരമ്പര യേ രിസ്താ ക്യാ കെഹ്ലാത്താ ഹായിലെ ഗുലോബോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ദിവ്യ ജനപ്രീതി നേടിയത്.2009 മുതൽ സംപ്രേഷണം ചെയ്യുന്ന പരമ്പര നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരുന്നു. ഉഡാൻ, ജീത് ഗെയ് തോ പിയ മോരെ, വിഷ് തുടങ്ങിയ പരമ്പരകളിലും ദിവ്യ വേഷമിട്ടു.
ദിവ്യയുടെ മരണത്തിൽ ടെലിവിഷൻ രംഗത്തെ പ്രമുഖർ അനുശോചിച്ചു.