ആലുവ: വളർത്തുനായയെ റോഡിലൂടെ കാറിൽ കെട്ടിവലിച്ച സംഭവത്തിൽ കർശന നടപടിയുമായി മുന്നോട്ടു പോകുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്. സംഭവത്തിനുപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും വാഹനത്തിന്റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കാൻ പൊലീസ് ആർ.ടി.ഒയ്ക്ക് റിപ്പോർട്ട് നൽകിയതായും എസ് പി അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് എസ്‌പിയുടെ നിർദ്ദേപ്രകാരം ഇന്നലെ ചെങ്ങമനാട് പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തി വരികയാണ്. വാഹനത്തിന്റെ ഡ്രൈവർ ചാലക്ക കോന്നം വിട്ടിൽ യൂസഫിനെ സംഭവം നടന്ന് മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

സോഷ്യൽ മീഡിയായിലൂടെ നായയെ കാറിൽ കെട്ടിവലിക്കുന്ന ദൃശ്യം കണ്ട് എസ്‌പി. യുടെ നിർദ്ദേശത്തെ തുടർന്ന് ചെങ്ങമനാട് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ചെങ്ങമനാട് സി ഐ ടി.കെ. ജോസിയുടെ നേതൃത്വത്തിലാണ് സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നത്. മൃഗസംരക്ഷണ നിയമപ്രകാരവും കേരള പൊലീസ് ആക്ടുപ്രാകരവുമാണ് ഇയാൾക്കെതിരെ കേസ്സ് ചാർജ്ജുചെയ്തിട്ടുള്ളതെന്നും പരമാവധി രണ്ടുകൊല്ലം വരെ ശിക്ഷകിട്ടാവുന്ന കുറ്റകൃത്യമാണ് ഇത്. കഴുത്തിൽ കുടുക്കിട്ട നായയെ കാറിന്റെ പിന്നിൽ കെട്ടിയ ശേഷം ഓടിച്ചു പോവുകയായിരുന്നു.

കാറിന് പിന്നിൽ കെട്ടിവലിച്ച നായയെ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയിരുന്നു. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദയ ആനിമൽ വെൽഫയർ ഓർഗനൈസേഷൻ പ്രവർത്തകരാണ് പരിക്കേറ്റ നായയെ കണ്ടെത്തിയത്. കാറിൽ കെട്ടിവലിച്ച വീഡിയോ ലഭിച്ചതോടെ 'ദയ' പ്രവർത്തകർ നായയെ കണ്ടെത്താൻ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. സംഘടനയുടെ വൈസ് പ്രസിഡന്റും പറവൂർ സ്വദേശിയുമായ ടി.ജെ. കൃഷ്ണനാണ് ഇതിന് നേതൃത്വം നൽകിയത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ തിരച്ചിൽ ആരംഭിച്ച മൃഗസംരക്ഷണ പ്രവർത്തകർക്ക് വൈകിട്ട് അഞ്ച് മണിയോടെയാണ് നായയെ കണ്ടെത്താനായത്. ഉടൻതന്നെ ഇവർ ഭക്ഷണവും മറ്റും നൽകി പറവൂർ മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ കെട്ടിവലിച്ച നായയുടെ പിന്നാലെ ഓടിയ നായയെയും തങ്ങൾക്ക് കണ്ടെത്താനായതായി 'ദയ' പ്രവർത്തകർ പറഞ്ഞു. രണ്ട് നായകളും നിലവിൽ 'ദയ' പ്രവർത്തകരുടെ പരിപാലനത്തിനലാണ്.

നെടുമ്പാശേരി അത്താണിക്ക് സമീപം ചാലയ്ക്ക എന്ന സ്ഥലത്ത് വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ അഖിൽ എന്ന യുവാവാണ് ഈ ദൃശ്യം പകർത്തിയത്. അത്താണിയിലൂടെ സഞ്ചാരിക്കുന്നതിനിടെയാണ് ഒരു നായയെ കാറിൽ കെട്ടിവലച്ചു കൊണ്ടു പോകുന്ന അഖിലിന്റെ ശ്രദ്ധയിൽപ്പെടുന്നത്. സംഭവം മൊബൈൽ പകർത്തിയ യുവാവ് ഇടപെട്ട് കാർ നിർത്തിയെങ്കിലും കാർ ഡ്രൈവർ അഖിലിനോട് കയർത്തു സംസാരിച്ചു. എന്നാൽ കൊടും ക്രൂരത ചോദ്യം ചെയ്തുള്ള നിലപാടിൽ അഖിൽ ഉറച്ചു നിന്നതോടെ ഇയാൾ നായയെ അവിടെ ഉപേക്ഷിച്ചു പോയി.

ഏതാണ്ട് അറുന്നൂറ് മീറ്ററോളം നായയെ കാറിൽ കെട്ടിവലിച്ചു കൊണ്ടു പോയി എന്നാണ് അഖിൽ പറയുന്നത്. സംഭവത്തിൽ അഖിൽ മൃഗസംരക്ഷണവകുപ്പിൽ പരാതി നൽകിയിട്ടുണ്ട്. കാർ ഡ്രൈവർ കയറൂരി വിട്ടപ്പോൾ വിരണ്ടോടിയ നായയെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഒരുപാട് ദൂരം ഓടിയ നായ പിന്നീട് തളർന്ന് നിലത്തു വീണെങ്കിലും പിന്നെയും കാറിൽ കെട്ടിവലിച്ചു കൊണ്ടു പോയിട്ടുണ്ട്. അതിനാൽ സാരമായ പരിക്ക് നായക്കേറ്റു. നായയെ കഴുത്തിൽക്കുരുക്കിട്ട് കാറിൽ കെട്ടിവലിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് താൻ വളർത്തിയിരുന്ന നായയെ ​​ദൂരെ സ്ഥലത്ത് ഉപേക്ഷിക്കാൻ കൊണ്ടുപോകുകയായിരുന്നു എന്നാണ് സംഭവത്തിൽ അറസ്റ്റിലായ ചെങ്ങമനാട് ചാലക്ക കോന്നം വീട്ടിൽ യൂസഫ് പൊലീസിന് മൊഴി നൽകിയത്. ഒരുവർഷം മുമ്പ് തെരുവിൽ നിന്നും കിട്ടിയ നായ്ക്കുട്ടിയെയാണ് വളർത്തിയിരുന്നത്. നായ്ക്കുട്ടിയെ പരിപാലിക്കുന്നതിനെ കുടുംബാംഗങ്ങളിൽ മിക്കവരും എതിർത്തിരുന്നു. ഇതെത്തുടർന്ന 2 തവണ നായെ വീട്ടിൽ നിന്നും അകലെ സ്വന്തന്ത്രനാക്കിയെങ്കിലും തിരിച്ചെത്തി.ഇന്നലെ നടത്തിയത് കൂറച്ചുകൂടി ദൂരത്തിലെത്തിലെത്തിച്ച് ഉപേക്ഷിക്കുന്നതിനുള്ള നീക്കം. കാറിനുള്ളിൽ കയറ്റാതിരുന്നത് മത നിയമത്തിലെ നിഷിദ്ധ മൃഗമായിനാൽ ഓട്ടം കുറയുമോ എന്ന ഭീതിയിൽ. കാർ ഓടിച്ചിരുന്നത് 25- 30 കിലോമീറ്റർ വേഗത്തിൽ. നായ്ക്ക് പരിക്കേറ്റത് ശ്രദ്ധയിൽപ്പെട്ടത് കാഴ്ചക്കാരൻ ഇടപെട്ടപ്പോൾ മാത്രമെന്നും യൂസഫ് പറഞ്ഞു.