വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ടിന്റെ വീരഗാഥകൾ ഓരോന്നായി പുറത്തുവരികയണ്. നേരത്തേ അദ്ദേഹത്തിന്റെ ബാല്യകാല വിശേഷങ്ങളുമായി സഹോദര പുത്രി എത്തിയപ്പോൾ ഇത്തവണ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി എത്തുന്നത് അദ്ദേഹത്തിന്റെ മുൻ മനസാക്ഷി സൂക്ഷിപ്പുകാരനുംഅഭിഭാഷകനുമായിരുന്ന മൈക്കൽ കോഹെൻസാണ്. മൈക്കലിന്റെ ഡിസ്ലോയൽ എന്ന പുതിയ പുസ്തകത്തിൽ കൂടുതലായും പ്രതിപാദിച്ചിരിക്കുന്നത് ട്രംപിന്റെ അവിഹിത ബന്ധങ്ങളുടെ കഥയാണ്.ഇത്തരത്തിലുള്ള ബന്ധങ്ങളോടെ ഭാര്യ മെലാനിയയുടെ പ്രതികരണം ട്രംപ് തീരെ വകവച്ചിരുന്നില്ല എന്നാണ് പുസ്തകത്തിൽ പറയുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം താനുമായി ബന്ധപ്പെടുന്ന ഒരു സ്ത്രീ മാത്രമായിരുന്നത്രെ മെലാനിയ.

തന്റെ മൂന്നാം ഭാര്യയായ മെലാനിയയെ എപ്പോഴും ഓർമ്മിപ്പിക്കാറുള്ളത് മറ്റൊരു വിവാഹം വളരെ എളുപ്പമുള്ള ഒന്നാണെന്ന് കോഹെൻ പറയുന്നു. അവൾക്ക് പോകണമെങ്കിൽ പോകാം, എനിക്ക് മറ്റൊരാളെ കിട്ടുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല എന്ന് ട്രംപ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും കോഹെൻ വെളിപ്പെടുത്തുന്നു. പുസ്തകത്തിലെ ഞെട്ടിക്കുന്ന മറ്റൊരു വിവരം ട്രംപിന്റെ ബിസിനസ്സ് ഡീലുകൾ ഉറപ്പിക്കാൻ മകൾ ഇവങ്കയെ ഒരു തേൻ കെണിയായി ഉപയോഗിക്കാറുണ്ടായിരുന്നു എന്നതാണ്.

മൃഗങ്ങൾക്ക് എതിരെയുള്ള ക്രൂരതക്കെതിരെ നിയമം കൊണ്ടുവന്നതിനു തൊട്ടുപിന്നാലെ വേട്ടയാടിക്കൊന്ന പുള്ളിപ്പുലിക്കൊപ്പമുള്ള ചിത്രം പുറത്തു വന്നതിന് മകൻ ട്രംപ് ജൂനിയറോട് കോപിച്ചു എന്നും പുസ്തകത്തിൽ പറയുന്നു. തന്റെ രണ്ടാം ഭാര്യയിലെ മകളായ ടിഫാനിയുടെ ശരീര വർണ്ണന നടത്തിയതും മകനോടുള്ള ദേഷ്യം വർദ്ധിക്കാൻ കാരണമായി. ഏകദേശം ഒരു പതിറ്റാണ്ടിലധികം കാലം ട്രംപിന്റെ പേഴ്സണൽ ലോയറായിരുന്നു കോഹെൻ. ചില സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് കോഹനെ മൂന്നു വർഷത്തേക്ക് ജയിലിലടച്ചിരുന്നെങ്കിലും, ഒരു വർഷം പൂർത്തിയാക്കി കഴിഞ്ഞ വേനലിൽ അദ്ദേഹം ജയിലിൽ നിന്നും പുറത്തെത്തിയിരുന്നു.

മേക്ക്അപ് ആർട്ടിസ്റ്റായ ജിൽ ഹാർത്തിന്റെ മുൻഭർത്താവ് ട്രംപിനെതിരെ ഒരു പരാതിയുമായി നാഷണൽ എൻക്വയററിനെ സമീപിച്ച കാര്യവും പുസ്തകത്തിൽ പറയുന്നുണ്ട്. 1993-ൽ ജില്ലിനെ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു പരാതി. എന്നാൽ, ജില്ലെനെ കൊണ്ട് ഈ പരാതി വ്യാജമാണെന്ന് പറയിപ്പിക്കുവാൻ താൻ ഏറെ പണിപ്പെട്ടു എന്നും കോഹെൻ പറയുന്നു. മെലാനിയയുടെ അടുത്തും ഇതിൽ ട്രംപിന്റെ നിരപരാധിത്വം ബോദ്ധ്യപ്പെടുത്താൻ താനാണ് പോയതെന്നും കോഹെൻ പറയുന്നു.

ഓഫീസിലും സുന്ദരികളെ നോട്ടമിട്ട് അവരെ ബലമായി ചുംബിക്കാറുണ്ട് ട്രംപ് എന്നാണ് പുസ്തകത്തിൽ പറയുന്നത്. സ്ത്രീകളെ ബഹുമാനിക്കണം എന്നത്
ട്രംപിന് തീരെ ഇഷ്ടമില്ലാത്ത ഒന്നാണ് എന്നും അതിൽ പറയുന്നു. ട്രംപ് മോർട്ട്ഗേജ്എന്ന കമ്പനിയുടെ പരാജയത്തെ തുടർന്നാണ് ട്രംപിന് സ്വന്തം മകനോട് ദേഷ്യവും പുച്ഛവും തോന്നിത്തുടങ്ങിയത്. മോർഗൻ സ്റ്റാൻലിയിൽ വെറും മൂന്നു മാസത്തെ പ്രവർത്തി പരിചയമുണ്ടായിരുന്ന ഇ. ജെ റിഡിങ്സിനെ ഈ കമ്പനിയുടെ നടത്തിപ്പുകാരനായി നിയമച്ചതാണ് ഇത് പരാജയപ്പെടാൻ കാരണമെന്നായിരുന്നു ട്രംപിന്റെ വിശ്വാസം.

ഒരു കാര്യത്തിനും കൊള്ളാത്തവൻ എന്നായിരുന്നു മകനെ കുറിച്ചുള്ള ട്രംപിന്റെ അഭിപ്രായം. അതേസമയം വേട്ടയാടിയും മറ്റും കഴിയാൻ ഇഷ്ടപ്പെട്ട ഡോൺ ജൂനിയർ എന്നും പിതാവിൽ നിന്നും ദൂരെ മൊണ്ടാനയിൽ കഴിയാനാണ് ആഗ്രഹിച്ചിരുന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസ്സ് വിപുലപ്പെടുത്താൻ ട്രംപ് പ്രധാനമായും ആശ്രയിച്ചിരുന്നത് മകൾ ഇവങ്കയേയായിരുന്നു. ആരെങ്കിലുമായി സുപ്രധാന കരാറുകൾ ഉറപ്പിക്കേണ്ടി വരുമ്പോൾ ഇവങ്കയേയാണ് അയക്കുക. അവൾ അടുത്തുള്ളപ്പോൾ ആർക്കും ബിസിനസ്സിനെ കുറിച്ച് നേരേചൊവ്വ ചിന്തിക്കാൻ കഴിയില്ല എന്നായിരുന്നു ട്രംപ് ഇതിനെക്കുറിച്ച് പറഞ്ഞിരുന്നത്.

മറ്റൊരു മകളായ ടിഫാനിക്ക് ഇവങ്കയോളം ആളുകളെ ആകർഷിക്കാനുള്ള കഴിവ് ഇല്ല എന്നാണ് ട്രംപ് പറഞ്ഞിരുന്നത്. അതേസമയം, ട്രംപിന്റെ വംശീയ നിലപാടുകളോട് മക്കൾക്ക് യോജിപ്പില്ലായിരുന്നു എന്നും പുസ്തകത്തിൽ പറയുന്നു. 2008 ൽ പ്രസിഡണ്ടായി തെരഞ്ഞെടുത്തപ്പോൾ മുതൽ ഒബാമയെ ട്രംപ് വെറുത്തിരുന്നതായും പറയുന്നു. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അടുത്തു വരവേ തീർച്ചയായും ട്രംപിന്റെ സാധ്യതകളെ വിപരീതമായി ഈ പുസ്തകം ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.