തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി മുന്നോട്ടെന്ന് ഉറപ്പിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടു പോകുന്നത്. ഈ വിഷയത്തിൽ എതിർപ്പുകളെ മറികടക്കാൻ വേണ്ടി പൗരപ്രമുഖരുടെ യോഗവും വിളക്കാറുണ്ട്. ഈ പൗരുപ്രമുഖരുടെ യോഗത്തെ വിമർശിച്ചു കൊണ്ട് കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ രംഗത്തെത്തി. കെ റയിൽ പദ്ധതിയിൽ സ്ഥലവും വീടും പോകുന്നവർ പൗരനാണെന്നനും കെ റയിൽ പദ്ധതിയിൽ സ്ഥലവും വീടും പോകാത്തവൻ പൗര പ്രമുഖനാണെന്നും ശൂരനാട് പറഞ്ഞു.

പൗരന്റെ നികുതി പണം എടുത്ത് പൗര പ്രമുഖനെ ക്ഷണിച്ച് ഭക്ഷണം വാങ്ങിച്ചു കൊടുത്ത് കെ റയിലിൽ പദ്ധതിക്ക് കൈയടിപ്പിക്കുന്നവനാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം വിമർശിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്ന ശൂരനാടിന്റെ വിമർശനം. കെ റെയിൽ നടപ്പിലാക്കാൻ പൗരപ്രമുഖരടുടെ യോഗം വിളിക്കുന്ന നടപടിയെ വിമർശിച്ച് സംവിധായകനും നടനുമായ ജോയി മാത്യുവും രംഗത്തുവന്നിരുന്നു.

പദ്ധതി ബാധിക്കുന്നവരോട് സംസാരിക്കാതെ പ്രത്യേകം തെരഞ്ഞെടുത്ത ആളുകളോട് സംസാരിക്കുന്നു എന്നാണ് വിമർശനം. ഒരു പൗരപ്രമുഖൻ ആകുവാൻ എന്താണ് മാർഗം എന്ന് ചോദിച്ചാണ് നടൻ ജോയ് മാത്യു വിമർശനമുന്നയിച്ചത്. അടുത്ത കാലത്ത് കേട്ട ഏറ്റവും ജനാധിപത്യ വിരുദ്ധമായ ഒരു അശ്ലീല പദമാണിതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ജനാധിപത്യ വ്യവസ്ഥയിൽ പൗരന്മാരുണ്ട്, പക്ഷേ പൗരപ്രമുഖന്മാരില്ല. എല്ലാ പൗരന്മാരും തുല്യരാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കെ റെയിലുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും, ഭരണപക്ഷത്തെ സിപിഐ.എം ഒഴികെയുള്ളവരും, പൊതുസമൂഹവുമെല്ലാം നിരന്തരം ഉയർത്തുന്ന ആശങ്കകൾ കേട്ടില്ലായെന്ന് നടിച്ച് മുഖ്യമന്ത്രി സംവദിക്കുവാൻ തീരുമാനിച്ച സദസാണ് പൗര പ്രമുഖർ. ആരാണീ പൗര പ്രമുഖരെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

പിണറായി വിജയൻ കല്ലിടാൻ ശ്രമിക്കുന്നത് കെ റെയിലിനു മാത്രമല്ല, ഫ്യൂഡലിസത്തിനു കൂടിയാണ്. പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, അല്ലാതെ പാറപ്പുറത്ത് രാജ്യത്തെ മൂലം തിരുന്നാൾ പിണറായി വിജയ രാജ വലിയ കോയി തമ്പുരാനല്ലെന്നും അദ്ദേഹം പരിഹസിച്ചു.

പൗരപ്രമുഖരുടെ യോഗത്തിൽ വച്ചാണ് മുഖ്യമന്ത്രി പിണറായി കെ റെയിൽ നഷ്ടപരിഹാരവും പ്രഖ്യാപിച്ചത്. പദ്ധതി പുനരധിവാസ പാക്കേജ് അനുസരിച്ച് വാസസ്ഥലം നഷ്ടമാകുന്ന ഭൂവുടമകൾക്ക് നഷ്ടപരിഹാര തുകയ്ക്ക് പുറമെ 4,60,000 രൂപ നൽകും. അല്ലെങ്കിൽ നഷ്ടപരിഹാര തുകയും 1,60,000 രൂപയും ലൈഫ് മാതൃകയിലുള്ള വീടും നൽകും. അതിദരിദ്രരായവർക്ക് നഷ്ടപരിഹാര തുകയ്ക്ക് പുറമെ അഞ്ച് സെന്റ് ഭൂമിയും ലൈഫ് മാതൃകയിൽ വീടും വച്ചുനൽകും. അതല്ലെങ്കിൽ നഷ്ടമായ തുകയ്ക്ക് പുറമെ അഞ്ച് സെന്റ് ഭൂമിയും നാല് ലക്ഷം രൂപയും നൽകും.വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകൾക്ക് നഷ്ടപരിഹാര തുകയും ഒപ്പം അൻപതിനായിരം രൂപയും ലഭിക്കും. അഥവാ വാടക കെട്ടിടത്തിലായാൽ രണ്ട് ലക്ഷം രൂപ ലഭിക്കും.

കാലിത്തൊഴുത്തുകൾ പൊളിച്ചുനീക്കിയാൽ 25,000 മുതൽ 50,000 രൂപ വരെ നഷ്ടപരിഹാരം ലഭിക്കും.സിൽവർ ലൈൻ പദ്ധതി റിപ്പോർട്ട് പ്രകാരം 9300ലധികം കെട്ടിടങ്ങൾ ഏറ്റെടുക്കേണ്ടി വരും. ഗ്രാമങ്ങളിലെ കെട്ടിടങ്ങളിലെ മാർക്കറ്റ് വിലയുടെ നാലിരട്ടി വില നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ടണങ്ങളിലും രണ്ടിരട്ടി വില ലഭിക്കും. 13,000 കോടിയിലധികം രൂപ ഇത്തരത്തിൽ സർക്കാർ നഷ്ടപരിഹാരത്തിനായി മാറ്റിവച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആഘാതങ്ങളുടെയും നഷ്ടങ്ങളുടെയും കണക്കെടുക്കും. ഏറ്റവും കുറഞ്ഞരീതിയിൽ ആഘാതമുണ്ടാകുന്ന തരത്തിൽ പദ്ധതി നടപ്പാക്കും.