റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളത്തിൽ വീണ്ടും ഡ്രോൺ ആക്രമണം. എട്ടുപേർക്ക് പരിക്കേറ്റതായും യാത്രാ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായുമാണ് റിപ്പോർട്ടുകൾ. സൗദി അറേബ്യയുടെ ദക്ഷിണപടിഞ്ഞാറൻ മേഖലയിൽ അബ വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. 24 മണിക്കൂറിനിടെ വിമാനത്താവളത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ഡ്രോൺ ആക്രമണമാണിത്.

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ച പശ്ചാത്തലത്തിൽ ഈ ആക്രമണത്തെ ഏറെ ഗൗരവത്തോടെയാണ് സൗദി അറേബ്യ കാണുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. യെമനിലെ ഹൂതികളാണ് സൗദി വിമാനത്താവളങ്ങളെ ലക്ഷ്യം വെച്ച് നേരത്തെ ആക്രമണങ്ങൾ നടത്തിയിരുന്നത്.

സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യവും ഇറാൻ പിന്തുണ നൽകുന്ന യെമനിലെ ഷിയാ വിമതരുമായുള്ള പോരാട്ടം തുടരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. എന്നാൽ ഈ ആക്രമണം സംബന്ധിച്ച് ഷിയാ വിമതർ പ്രതികരിച്ചിട്ടില്ല. ഡ്രോൺ ആക്രമണത്തെ പ്രതിരോധിച്ചു എന്നാണ് സൈനിക സഖ്യം നൽകുന്ന വിശദീകരണം.

2015 മുതലാണ് യെമനിലെ ഹൂതികൾ രാജ്യാന്തര വിമാനത്താവളങ്ങളെ ലക്ഷ്യംവെയ്ക്കാൻ തുടങ്ങിയത്. സൈനിക താവളങ്ങൾക്ക് പുറമേയാണിത്.