രാജ്ഗഡ്: നിലവിളക്ക് കത്തിക്കാനും കതിർമണ്ഡപത്തിൽ കയറുമ്പോൾ ഷൂസ് ഊരാനും തയ്യാറാകാത്ത വരൻ കെട്ടിയ താലി വധു ഊരികൊടുത്ത സംഭവം കഴിഞ്ഞദിവസമാണ് നമ്മുടെ നാട്ടിൽ നടന്നത്. കല്യാണപ്പന്തലിൽ വധൂവരന്മാർ തമ്മിൽ നടക്കുന്ന നാടകീയരംഗങ്ങൾ അടുത്ത കാലത്തായി ഇന്ത്യയിൽ വർധിച്ചുവരുകയാണ്. കഴിഞ്ഞ ദിവസം മധ്യപ്രദേശിലും അത്തരമൊരു സംഭവം നടന്നു. വരനും കൂട്ടരും മദ്യപിച്ചു ലക്കുകെട്ടായിരുന്നു നിക്കാഹിനെത്തിയത്. ഒട്ടും ആലോചിച്ചുനിൽക്കാതെ ഉടൻതന്നെ പ്രതിശ്രുത വധുവിന്റെ പ്രതികരണവും ഉണ്ടായി.

മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലുള്ള സുത്തലിയയിലാണ് സംഭവം. നിക്കാഹിനു തൊട്ടുമുൻപാണ് വരനും സംഘവും വേദിയിലെത്തിയത്. എന്നാൽ, ആ വരവ് കണ്ട വധുവിന്റെ വീട്ടുകാർക്ക് എന്തോ പന്തികേട് തോന്നി. വരനും കൂടെയുള്ള സംഘവും സ്വബോധത്തിലല്ലേയെന്നൊരു സംശയം.

സംഘം അടുത്തെത്തിയപ്പോഴാണ് കാര്യം പിടികിട്ടിയത്. എല്ലാവരും മദ്യപിച്ച് ലക്കുകെട്ടാണ് നിക്കാഹിനെത്തിയിരിക്കുന്നത്. തൊട്ടടുത്ത നിമിഷം നിക്കാഹ് ചടങ്ങിനിരിക്കാനുള്ള വരന് സ്വന്തം കാലിൽ നിൽക്കാൻ പോലുമാകുന്നുണ്ടായിരുന്നില്ല. രംഗം കണ്ട വധു നിക്കാഹിനിരിക്കാനാകില്ലെന്നു വ്യക്തമാക്കി. ഇങ്ങനെയൊരു കുടിയനെ തനിക്ക് ഭർത്താവായി വേണ്ടെന്നു പ്രഖ്യാപിച്ചു! മകളുടെ വാക്കുകേട്ട കുടുംബത്തിനും മറുത്തൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല.

നിക്കാഹ് ചടങ്ങ് ഉടൻ റദ്ദാക്കി. ഈ ബന്ധത്തിൽ താൽപര്യമില്ലെന്ന് അറിയിച്ച് വരനെയും സംഘത്തെയും തിരിച്ചയയ്ക്കുകയും ചെയ്തു. വരന്റെ ഭാഗത്തുനിന്ന് പ്രതികാര നടപടികൾക്ക് സാധ്യതയുള്ളതിനാൽ കുടുംബത്തിന് പൊലീസ് സുരക്ഷ ഉറപ്പുനൽകിയിട്ടുണ്ട്.