ന്യൂഡൽഹി: ബോളിവുഡ് ഇതിഹാസം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ലഹരി കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഉണ്ടായ വിവാദങ്ങളിൽ ഇനി നിയമ മാറ്റം. രാജ്യത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഇത് നിയമമായാൽ ആര്യൻ ഖാന് മേൽ ചുമത്തിയിരിക്കുന്ന കുറ്റമെല്ലാം ആവിയാകും.

ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കാനും പിഴയും തടവുശിക്ഷയും ഒഴിവാക്കാനുമാണ് തീരുമാനം. ഇതിനായി നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (എൻഡിപിഎസ്എ) നിയമം കേന്ദ്രസർക്കാർ ഭേദഗതി ചെയ്യും. എന്നാൽ ലഹരിക്കടത്ത് ക്രിമിനൽ കുറ്റമായി തന്നെ തുടരും. നിലവിൽ ലഹരി ഉപയോഗിക്കുന്നതും കുറ്റമാണ്. നിശ്ചിത അളവിൽ ലഹരി കൈയിൽ വച്ചാലും ജയിലിലേക്ക് പോകേണ്ടി വരും. ഇതാണ് ആര്യൻ ഖാന് വിനയായത്.

പുതിയ നിയമ ഭേദഗതിയിലൂടെ ആര്യൻ ഖാനെ പോലുള്ളവർക്ക് ജയിൽ വാസം ഒഴിവാകും. ചെറിയ തോതിൽ മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരമല്ലാത്ത വിധം നിലവിലെ നിയമം പരിഷ്‌കരിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക ക്ഷേമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം അടക്കമുള്ള മന്ത്രാലയങ്ങൾ തമ്മിൽ ചർച്ച നടക്കുകയാണ്. ലഹരി പാർട്ടികൾക്ക് പോയി പല വമ്പൻ തോക്കുകളുടേയും മക്കൾ കേസിൽ പെടാറുണ്ട്. നിയമഭേദഗതിയോടെ ഇവർ എല്ലാം രക്ഷപ്പെടും.

എൻഡിപിഎസ്എ നിയമത്തിന്റെ 27-ാം വകുപ്പിൽ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഈ വകുപ്പ് പ്രകാരം നിലവിൽ ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരമാണ്. പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കുന്ന കുറ്റമായിരുന്നു ഇത്. പുതിയ നിയമഭേദഗതി വരുന്നതോടെ ഇവയെല്ലാം ഒഴിവായി ലഹരി ഉപയോഗം കുറ്റമല്ലാതാകും. ഇത്തരക്കാർക്ക് 30 ദിവസത്തെ കൗൺസിലിങ് ഉൾപ്പെടെ നൽകാനാണ് തീരുമാനം.

എത്ര അളവിൽ വരെ ലഹരി ഉപയോഗിക്കാം എന്നത് അടക്കമുള്ള കാര്യങ്ങളിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്ത വരും. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

ഷാരൂഖ് ഖാന്റെ മകനെ അറസ്റ്റ് ചെയ്ത വിഷയത്തിൽ പ്രതിപക്ഷവും സെൻട്രൽ എക്‌സൈസിനെ വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രതിപക്ഷവും നിയമ ഭേദഗതിയെ പിന്തുണയ്ക്കാനാണ് സാധ്യത.