കോട്ടയം: ചങ്ങനാശേരി പാലാത്ര മോർക്കുളങ്ങര ബൈപ്പാസിൽ കഴിഞ്ഞ ദിവസം മൂന്നുപേർ മരിച്ചത് മത്സരയോട്ടത്തിനിടെ നടന്ന അപകടത്തിൽ തന്നെയെന്ന് വ്യക്തമായി. രണ്ട് ബൈക്കുകൾ തമ്മിൽ നടത്തി മത്സരയോട്ടമാണ് അപകടത്തിൽ കലാശിച്ചത്. അപകടത്തിൽ മരിച്ചവരിൽ ഒരു യുവാവും മറ്റുള്ളവർ മധ്യവയസ്‌ക്കരുമാണ്. പ്രദേശത്ത് പതിവായി മത്സരയോട്ടം നടത്തുന്നവരാണ് എന്ന സൂചനകളാണ് പുറത്തുവരുന്നത്. സ്‌പോട്‌സ് ബൈക്കുകളിലെ ചീറിപ്പായലാണ് ദുരന്തത്തിന് ഇടയാക്കിയത്. ഇക്കാര്യം ആർ ടി ഒ സ്ഥിരീകരിച്ചു. വൈകുന്നേരം മുതൽ 2 ബൈക്കുകളിലായി യുവാക്കൾ ബൈപാസിലൂടെ അമിതവേഗതയിൽ എത്തി അഭ്യാസപ്രകടനം നടത്തിയിരുന്നു. ഇതിൽ ശരത് ഓടിച്ച ബൈക്കാണ് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചു കയറി അപകടം ഉണ്ടാക്കിയത്.

ക്യാമറ ഘടിപ്പിച്ച ഹെൽമെറ്റ് ധരിച്ച് മത്സരയോട്ടം നടത്തുന്നത് ഇവിടത്തെ യുവാക്കളുടെ പതിവ് പരിപാടിയാണ്. ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരം ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മത്സരയോട്ടം നടത്തിയ ബൈക്കുകൾക്ക് നമ്പർ പ്ലേറ്റുകൾ ഇല്ലെന്നും ആർ ടി ഒ അറിയിച്ചു. മത്സയോട്ടത്തിനിടെ ക്യാമറയിൽ ബൈക്ക് കുടുങ്ങിയിൽ പിടിക്കപ്പെടാതിരിക്കാനാണ് പലപ്പോഴും നമ്പർപ്ലേറ്റ് ഇവർ ഒഴിവാക്കുന്നത്. മുമ്പ് പലതവണ അപകടങ്ങളിൽ വില്ലനായ ഡ്യൂക്ക് ബൈക്കു കൊണ്ടുള്ള ചീറിപ്പായലാണ് പാലാത്രയിലും സംഭവിച്ചിരിക്കുന്നത്.

പാലാത്ര മോർക്കുളങ്ങര ബൈപ്പാസിൽ ബുധനാഴ്‌ച്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ഡ്യൂക്ക് ബൈക്ക്, യുണികോൺ ബൈക്കിൽ ഇടിച്ചാണ് മൂന്നുപേർക്ക് ദാരുണാന്ത്യമുണ്ടായത്. പോത്തോട് അമൃതശ്രീ വീട്ടിൽ മുരുകൻ ആചാരി(67), ചങ്ങനാശേരി ടിബി റോഡിൽ കാർത്തിക ജൂവലറി ഉടമ പുഴവാത് കാർത്തിക ഭവനിൽ സേതുനാഥ് നടേശൻ(41), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടിൽ സുരേഷ്- സുജാത ദമ്പതികളുടെ മകൻ ശരത് (19) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെ ചങ്ങനാശേരി ബൈപാസിൽ പാലാത്ര ഭാഗത്തു വച്ചായിരുന്നു നാടിനെ നടുക്കിയ അപകടം.

സേതുനാഥും മുരുകൻ ആചാരിയും സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ശരത്ത് ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പിന്നീടു സമീപമുണ്ടായിരുന്ന കാറിന്റെ പിന്നിലേക്കും ബൈക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ മൂന്നു പേരും റോഡിലേക്കു തെറിച്ചു വീണു. ശരത്തും സേതുനാഥും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. മുരുകനെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വൈകുന്നേരം മുതൽ 2 ബൈക്കുകളിലായി യുവാക്കൾ ബൈപാസിലൂടെ അമിതവേഗതയിൽ എത്തി അഭ്യാസപ്രകടനം നടത്തിയിരുന്നതായും ശരത്ത് അപകടത്തിൽപെട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന ബൈക്ക് നിർത്താതെ കടന്നു കളഞ്ഞതായും നാട്ടുകാർ ആരോപിച്ചു. സംഭവത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്ത് എത്തിയിരുന്നു.

ഡ്യൂക്ക് ബൈക്കിനോട് കേരളത്തിലെ യുവാക്കൾക്കിടയിൽ വലിയ കമ്പം തന്നെ നിലനിൽക്കുന്നുണ്ട്. വേഗതയും സ്റ്റൈലുമാണ് ഈ ബൈക്കുകളിൽ കൂടുതലായി കേരളത്തിൽ നിരത്തിലിറങ്ങാൻ കാരണവും.