കണ്ണൂർ: മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിയും മുൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവുമായ മുഹമ്മദ് റിയാസിനെതിരെ വ്യക്തിപരമായ പരാമർശം നടത്തിയ മുസ്ലിം ലീഗ് നേതാവ് അബ്ദുൾ റഹ്മാൻ കല്ലായിക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി ഡിവൈഎഫ്ഐ. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സി ക്ക് വിടുന്നതിനെനെതിരെ കോഴിക്കോട് നടത്തിയ റാലിയിൽ മുസ്ലിംലീഗ് നേതാവ് നടത്തിയ വിവാദ പ്രസ്താവനയ്‌ക്കെതിരെയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് അതിശക്തമായി പ്രതികരിച്ചത്.

അധികാരം ലഭിക്കില്ലെന്ന് ഉറപ്പായ ലീഗ് നേതാക്കളുടെ മാനസിക നില തകരാറിലായോയെന്നു പരിശോധിക്കേണ്ടതുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. അനേകമാനേകം രാഷ്ട്രീയ സമ്മേളനങ്ങൾക്ക് വേദിയായ ഈ കോഴിക്കോട് കടപ്പുറത്തിന് സമീപ ഭാവിയിൽ ഏറ്റവും നാണക്കേടായ ഒരു സമ്മേളനത്തിനാണ് ലീഗിന്റെ ഇടതുപക്ഷ വിരുദ്ധ വർഗ്ഗീയ ഒത്തുചേരൽ കാരണമായത്. മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഏറ്റവും നീചവും നിന്ദ്യവുമായ വാക്കുകൾ ഉപയോഗിച്ചു പരിഹസിച്ചത്.

മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിയാണ്.ഡി. വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന സഖാവ് മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നാണ് ലീഗിലെ വന്ദ്യ വയോധികനായ ആ മനുഷ്യൻ പ്രസംഗിച്ചത്. ലീഗിന്റെ അണികളുടെ ബൗദ്ധിക നിലവാരത്തിനൊത്ത് വേദിയിലിരുന്നു കയ്യടിച്ചത് പാണക്കാട് കുടുംബത്തിലെ തലമുറ നേതാക്കളും, പി.കെ കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറും അടങ്ങുന്ന നേതാക്കളാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയപരമായി അധിക്ഷേപിക്കുന്ന മുദ്രാവാക്യമാണ് ലീഗ് ജാഥയിൽ ഉയർന്ന് കേട്ടത്.' ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന് '.മുന്നേ ഈ അധിക്ഷേപം ഉയർന്ന് കേട്ടത് സംഘപരിവാർ സമ്മേളനങ്ങളിലും പ്രകടനങ്ങളിലുമാണ്. ശബരിമല കലാപ കാലത്ത് സംഘികൾക്ക് നാരങ്ങാ വെള്ളം കലക്കി കൊടുത്ത ലീഗിന് അവരിൽ നിന്ന് പകർന്ന് കിട്ടിയതാകണം ഈ പുതിയ മുദ്രാവാക്യമെന്നും ഡിവൈഎഫ്ഐ നേതാവ് കുറ്റപ്പെടുത്തി.