പത്തനംതിട്ട: പ്ലസ് ടു വിദ്യാർത്ഥിയായ പതിനേഴുകാരിയെ നിരന്തരമായി പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. റാന്നി പെരുനാട് മാമ്പാറ മുബാറക് മൻസിലിൽ അജ്മൽ നാസറി(21)നെ പത്തനംതിട്ട വനിതാ സ്റ്റേഷൻ എസ്എച്ച്ഓ അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ വീടുമായി അടുത്തിടപഴകിയിരുന്നയാളാണ് അജ്മൽ. ഇയാൾ ഡിവൈഎഫ്ഐ കിഴക്കേ മാമ്പാറ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റിയംഗം കൂടിയാണ്. പെൺകുട്ടിയെ സ്‌കൂളിലും ക്ഷേത്രത്തിലും മറ്റും കൊണ്ടു പോകാൻ അജ്മൽ തയാറായിരുന്നു. 2018 ൽ ഈ പരിചയം പ്രണയമാവുകയും രാപകൽ ഭേദമന്യേ കുട്ടിയുടെ വീട്ടിലെത്തുകയും ചെയ്തിരുന്നു.

കുട്ടിയുടെ മൊഴി അനുസരിച്ച് കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ഇക്കഴിഞ്ഞ ജനുവരി രണ്ടു വരെ പല തവണ അജ്മൽ ലൈംഗികമായി പീഡിപ്പിച്ചു. രാത്രികാലങ്ങളിൽ എത്തി വിവാഹ വാഗ്ദാനം ചെയ്തായിരുന്നു പീഡനം. പ്രണയവും പീഡനവും പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞു.

ഇരുവരെയും താക്കീത് ചെയ്തെങ്കിലും ഫോൺ വഴി ബന്ധം തുടർന്നു. ഈ വിവരവും വീട്ടുകാർ അറിഞ്ഞതോടെ പെൺകുട്ടിയെ ദൂരെയുള്ള ബന്ധുവീട്ടിലേക്ക് മാറ്റി. അവിടേക്കും അജ്മൽ ഫോൺ ചെയ്യാൻ തുടങ്ങി. കഴിഞ്ഞ മാസം 10 വരെ ഫോൺ വിളിയുണ്ടായിരുന്നു.

അതും വീട്ടുകാർ പിടച്ചതോടെയാണ് കാമുകിയെ തിരികെ എത്തിച്ചില്ലെങ്കിൽ ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങൾ വാട്സാപ്പ് വഴി പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയത്. പെൺകുട്ടിയുടെ സഹോദരനോടും ഈ വിവരം പറഞ്ഞു.

ഇതേ തുടർന്നാണ് പെൺകുട്ടി പത്തനംതിട്ട വനിതാ സ്റ്റേഷനിൽ പരാതി നൽകിയത്. എസ്എച്ച്ഓ എആർ ലീലാമ്മയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.