പയ്യന്നൂർ: സിപി എം പാർട്ടി ഗ്രാമമായ കുഞ്ഞിമംഗലം മല്ലിയോട് പാലോട്ട് കാവിൽ വിഷു ഉത്സവ നാളുകളിൽ ഇസ്ലാം മതവിശ്വാസികൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിച്ച ക്ഷേത്രകമ്മിറ്റിക്കെതിരെ പ്രതിഷേധവുമായി ഡി.വൈ. എഫ്. ഐ പ്രവർത്തകർ രംഗത്തിറങ്ങിയത് സംഘർഷാവസ്ഥസൃഷ്ടിച്ചു. ഇതോടെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുമായി ഈക്കാര്യത്തെ ചൊല്ലി തർക്കവും നേരിയ തോതിൽ സംഘർഷവുമുണ്ടായി.

മല്ലിയോട്ട് പാലോട്ട് കാവിലെ വിവാദ ബോർഡിനെതിരെ കഴിഞ്ഞ ദിവസം രാത്രിയോടെ ആണ്ടാംകൊവ്വലിലെ ഡിവൈഎഫ്ഐ പ്രവർത്തകർ മറ്റൊരു ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ ഇതു പിന്നീട് അജ്ഞാതർ നശിപ്പിക്കുകയായിരുന്നു. ഇതേ തുടർന്നാണ് തർക്കമുണ്ടായത്. അതസേമയം, ക്ഷേത്ര ഭാരവാഹികളും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമോസംഘർഷം നടന്നിട്ടില്ലെന്നാണ് മാടായി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി നേതാക്കൾ പറയുന്നത്.

കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ഭാരവാഹികളുടെ നടപടി കാലത്തിന് ഭൂഷണമല്ലെന്ന് സിപിഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മല്ലിയോട്ട് പാലോട്ട് കാവിൽ വിഷുകൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്കാണ് മുസ്ലിങ്ങൾക്ക് പ്രവേശനമില്ലെന്ന് കാണിച്ച് ബോർഡ് സ്ഥാപിച്ചത്. ക്ഷേത്രത്തിലെ കർമങ്ങൾ ചെയ്യുന്ന നാലൂര് വിഭാഗത്തിൽപ്പെട്ടവരാണ് ബോർഡ് സ്ഥാപിച്ചിരുന്നത്.കഴിഞ്ഞ വർഷം ഇതിനു സമാനമായി ബോർഡുവെച്ചപ്പോൾ വിവാദമായതിനെ തുടർന്ന് എടുത്തുമാറ്റിയിരുന്നു.

ഡി.വൈ. എഫ്. ഐ, പുരോഗമന കലാസാഹിത്യ സംഘം എന്നീ സംഘടനകളാണ് അന്ന് എതിർപ്പുമായി രംഗത്തു വന്നത്. എന്നാൽ അതിനു സമാനമായി ഇക്കുറിയും ബോർഡ് സ്ഥാപിച്ചതാണ് വീണ്ടുംപ്രതിഷേധത്തിനിടയാക്കിയത്. എന്നാൽ കഴിഞ്ഞ കുറെക്കാലമായി ഇത്തരമൊരു ബോർഡ് വയ്ക്കാറുണ്ടെന്നും ആകാലത്തൊന്നുമുണ്ടാകാത്ത വിവാദം ഇപ്പോഴുണ്ടാക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ക്ഷേത്രകമ്മിറ്റിക്കാർ പറഞ്ഞു.

ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ടു ഉത്സവകാലങ്ങളിൽ മാത്രമുള്ള ഒരു നിയന്ത്രണമാണ് ഇതരമതസ്ഥരെ പ്രവേശിപ്പിക്കാതിരിക്കുന്നതെന്നും പ്രദേശത്തെ മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് മല്ലിയോട്ടു പാലോട്ടുകാവെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.