കാഞ്ഞങ്ങാട്: കല്ലൂരാവി മുണ്ടത്തോട് പഴയ കടപ്പുറത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകനെ കുത്തിക്കൊന്നു. മുസ്ലിം ലീഗ് - ഡിവൈഎഫ്‌ഐ സംഘർഷത്തിൽ ഡിവൈഎഫ്‌ഐ കല്ലൂരാവി യൂണിറ്റ് അംഗം ഔഫ് അബ്ദുറഹ്മാൻ (27) ആണ് കുത്തേറ്റു മരിച്ചത്. കൂടെയുണ്ടായിരുന്ന ഇയാളുടെ സുഹൃത്ത് ഷുഹൈബിനും പരുക്കേറ്റു. ഇദ്ദേഹത്തെ മംഗളൂരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി പത്തേരയോടെയാണ് സംഭവം. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിക്കുന്നതിനായി സുഹൃത്തിന്റെ കൈയിൽനിന്ന് പണം വാങ്ങി ബൈക്കിൽ വരുമ്പോഴാണ് ഹൗഫിന് നേരെ ആക്രമണം ഉണ്ടായത്. കല്ലൂരാവി മുണ്ടത്തോട് എത്തിയപ്പോൾ ആക്രമിസംഘം ഇരുവരേയും തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. അക്രമത്തിനുപിന്നിൽ മുസ്ലിം ലീഗാണെന്ന് ഡിവൈഎഫ്ഐ. ആരോപിച്ചു. എന്നാൽ സംഭവത്തിൽ മുസ്ലിം ലീഗിന് പങ്കില്ലെന്ന് ലീഗ് നേതൃത്വം അറിയിച്ചു. ഔഫിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി.

ഇരുമ്പുദണ്ഡും വടിവാളുമടക്കമുള്ള മാരകായുധങ്ങളുമായി റോഡരികിൽ പതിയിരുന്ന സംഘം ബൈക്കിലെത്തിയ ഔഫിനെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു. നെഞ്ചിന് താഴെ ആഴത്തിൽ മുറിവേറ്റ ഹൗഫ് ആശുപുത്രിയിലെത്തിച്ചതിന് പിന്നാലെ മരിക്കുക ആയിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ കുത്തേറ്റുവീണ ഔഫിനെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചു. എന്നാൽ അവിടെവെച്ച് മരണം സംഭവിക്കുക ആിരുന്നു.

ആലമ്പാടി ഉസ്താദിന്റെ മകളുടെ മകനാണ് കൊല്ലപ്പെട്ട ഔഫ്. ഗൾഫിലായിരുന്ന ഔഫ് ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഇവിടെ മുംസ്ലീലീഗുകാർ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നതായാണ് റിപ്പോർട്ട്. ലീഗിന് സ്വാധീനമുള്ള കല്ലൂരാവിയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നിരവധി ലീഗ് പ്രവർത്തകർ എൽഡി എഫിന് അനുകൂലമായി പ്രവർത്തിച്ചതാണ് പ്രകോപനം. കഴിഞ്ഞദിവസം കല്ലൂരാവിയിൽ മുസ്ലിം ലീഗ് പ്രവർത്തകർ സ്വന്തം പ്രവർത്തകനെ വീട്ടിൽ കയറി ആക്രമിച്ചിരുന്നു. ഇതേത്തുടർന്ന് സ്ഥലത്ത് സംഘർഷം നിലനിൽക്കുകയായിന്നു.

കുടുംബത്തിലെ സ്ത്രീകളെയടക്കം ലീഗുകാർ ആക്രമിച്ചശേഷം ദൃശ്യം പകർത്തി പ്രചരിപ്പിച്ചിരുന്നതായും റിപ്പോർട്ട് ഉണ്ട്. ഈ സംഭവത്തിൽ ഒമ്പത് മുസ്ലിംലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രദേശത്ത് തെരഞ്ഞെടുപ്പിനുശേഷം സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകരെയും ലീഗുകാർ വ്യാപകമായി ആക്രമിച്ചിരുന്നതായും പറയപ്പെടുന്നു. അബ്ദുള്ള ദാരിമിയുടെയും ആയിഷയുടെയും മകനാണ് കൊല്ലപ്പെട്ട ഹൗഫ്. സഹോദരി: ജുബരിയ. ഭാര്യ: ഷാഹിന.