അടൂർ: ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ മുൻ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെതിരേ കടുത്ത വിമർശനം. ജില്ലയിൽ ഡിവൈഎഫ്ഐയിൽ വിഭാഗീയത രൂക്ഷമെന്ന് സംസ്ഥാന നേതൃത്വം. ഡിവൈഎഫ്ഐ കേരള ഒഫീഷ്യൽ പേജിൽ മുൻ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ പോസ്റ്റുകൾ മാത്രം വരുന്നതിനെ സമ്മേളന പ്രതിനിധികൾ രൂക്ഷമായി വിമർശിച്ചു.

ഇത് വ്യക്തി പൂജയാണോ പി.ആർവർക്കാണോയെന്ന് വ്യക്തമാക്കണമെന്ന് സമ്മേളന പ്രതിനിധികൾ ആവശ്യപ്പെട്ടു. ജില്ലയിൽ ഉടനീളം ഡിവൈഎഫ്ഐയിൽ വിഭാഗീയത കൊടികുത്തി വാഴുന്നതായി സംസ്ഥാന നേതൃത്വം പരാമർശിച്ചു. തിരുവല്ലയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് പരാതികളുടെ പ്രളയം തന്നെയുണ്ടായി. ഇരവിപേരൂരിൽ ഡിവൈഎഫ്ഐ നേതാക്കൾ മണ്ണ് മാഫിയക്ക് എസ്‌കോർട്ട് പോകുന്നവരാണെന്ന് ആരോപണമുയർന്നു.

മല്ലപ്പള്ളിയിൽ പ്രവർത്തകർക്ക് അവിഹിത കൂട്ടുകെട്ടകൾ നിരവധിയുണ്ട്. ഇവിടെ അരാജകത്വം നടമാടുന്നു. വിഭാഗീയ പ്രവർത്തനങ്ങളിൽ ജില്ലാ നേതാക്കൾക്കും പങ്കുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് വിമർശിച്ചു. ഇതോടെയാണ് നേതൃത്വത്തിനെതിരെ വിമർശനവുമായി പ്രതിനിധികളും മുന്നോട്ടു വന്നത്. റീ സൈക്കിൾ കേരള ദുരിതാശ്വാസ ഫണ്ടിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നു. കൃത്യതയുള്ള കണക്ക് അവതരിപ്പിക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു.

അതിജീവിതയ്ക്കൊപ്പമെന്ന് പ്രഖ്യാപിച്ചതല്ലാതെ ഡിവൈഎഫ്ഐ ഒരു പോസ്റ്റർ പ്രചാരണം പോലും നടത്തിയിട്ടില്ല. ആഭ്യന്തര വകുപ്പിൽ പോരായ്മകൾ തുടരുകയാണ്. ഡിവൈഎഫ്ഐ നേതാക്കളെ പോലും പൊലീസ് തെരഞ്ഞ് പിടിച്ച് ആക്രമിക്കുന്നു. കെ റെയിൽ വിഷയങ്ങളിൽ വ്യക്തത വരുത്തണം ജനങ്ങളിലേക്കിറങ്ങി ചെന്ന് ബോധവത്കരണം നടത്തണം

മല്ലപ്പള്ളിയിൽ അരാജകത്വ പ്രവണതകൾ ബ്ലോക്ക് കമ്മറ്റിയുടെ പ്രര്ത്തനങ്ങളിൽ നിലനിൽക്കുന്നു. വിഭാഗീയതയാണ് സംഘടനാ ദൗർബല്യത്തിന് കാരണം. തിരുവല്ലയിൽ പ്രാദേശിക വിഭാഗീയത ഇപ്പോഴും നിലനിൽക്കുന്നു. പരുമല മേഖലാ സമ്മേളനത്തിലുണ്ടായ വിഭാഗീയത എല്ലാ മര്യാദകളും ലംഘിച്ചു. അയിരൂർ സൗത്ത് , പമ്പാവാലി, കൊല്ലമുള, വെച്ചൂച്ചിറ, കൊറ്റനാട്, ആനിക്കാട്, വെണ്ണിക്കുളം, തുവയൂർ, എഴകുളം തെക്ക്, ഏനാത്ത്, അങ്ങാടിക്കൽ കമ്മറ്റികളിൽ വിവിധ കാരണങ്ങളാൽ സംഘടനാ ദൗർബല്യങ്ങൾ നിലനില്ക്കുന്നു

ജില്ലാ കമ്മറ്റി അംഗങ്ങൾ കമ്മറ്റികളിൽ പങ്കെടുക്കുന്ന കാര്യത്തിലും സമയ നിഷ്ട പാലിക്കുന്ന കാര്യത്തിലും വീഴ്ച വരുത്തുന്നു. ബ്ലോക്ക് കമ്മറ്റി അംഗങ്ങളല്ലാത്ത ജില്ലാ കമ്മറ്റി അംഗങ്ങൾ പോരായ്മകൾ പരിഹരിക്കണം. പൊലീസിനെതിരെയും സമ്മേളനത്തിൽ വിമർശനം. ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾ് ആർഎസ്എസ് ശാഖകളായി മാറിയെന്ന് സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം. തിരുവല്ല ലഹരി ഗുണ്ട മാഫിയകളുടെ കേന്ദ്രമായി മാറിയെന്നും നടപടി വേണമെന്നും സമ്മേളനത്തിൽ ചർച്ച വന്നു.