ആലപ്പുഴ: മാവേലിക്കര വെട്ടിയാറിൽ ഡിവൈഎഫ്‌ഐയും എസ്ഡിപിഐയുമായുമായി സംഘർഷം. എസ്ഡിപിഐ പ്രവർത്തകരുടെ വെട്ടേറ്റ ഡിവൈഎഫ്‌ഐ പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ അഞ്ച് എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷമീർ, അജി, നൗഷാദ്, ഷംനാസ്, ഷഹനാസ് എന്നീ എസ്ഡിപിഐ പ്രവർത്തകരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

മാവേലിക്കര എസ്എഫ്ഐ മുൻ ലോക്കൽ സെക്രട്ടറിയും ഡിവൈഎഫ്‌ഐ മാങ്കാംകുഴി മേഖല കമ്മിറ്റിയംഗവുമായ അരുൺകുമാറിനാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ മുതൽ ഡിവൈഎഫ്ഐ- എസ്.ഡി.പി.ഐ സംഘർഷം നിലനിന്നിരുന്ന പ്രദേശമാണ് വെട്ടിയാർ. കഴിഞ്ഞ ദിവസം ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്.

അരുണിന് പുറമെ മറ്റ് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കൂടി വെട്ടേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീടുകൾക്ക് നേരെയും വലിയ രീതിയിൽ ആക്രമണം ഉണ്ടായി. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പൊലീസിന്റെ നിയന്ത്രണത്തിലാണ് പ്രദേശം മുഴുവൻ.