ന്യൂഡൽഹി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് പിന്നാലെ സംസ്ഥാന സർക്കാറിന്റെ വികസന പദ്ധതികളിൽ നിർണായക പങ്കുവഹിക്കുന്ന കിഫ്ബിക്കെതിരെ (കേരള അടിസ്ഥാന സൗകര്യവികസന നിധി) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. കിഫ്ബിക്കെതിരെ അന്വേഷണം നടക്കുന്നതായുള്ള വിവരം കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു.

250 കോടി രൂപ യെസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം. കിഫ്ബി സിഇഒയ്ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു. സ്വർണക്കടത്തിന് പിന്നാലെയാണ് കേരള സർക്കാരുമായി ബന്ധപ്പെട്ട കിഫ്ബിക്കെതിരെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നടക്കുന്നത്. അന്വേഷണം നടക്കുന്ന കാര്യം രാജ്യസഭയിലാണ് കേന്ദ്രസർക്കാർ അറിയിച്ചത്. കിഫ്ബിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി ധനകാര്യവകുപ്പ് സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്.

250 കോടി രൂപ യെസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ഒരു പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്മെന്റ് അന്വേഷണം നടക്കുന്നതെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. നിലവിലെ അന്വേഷണത്തെപ്പറ്റിയുള്ള വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും മന്ത്രി അറിയിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കിഫ്ബിക്കെതിരെ ആരോപണവുമായി നേരത്തെ രംഗത്തുവന്നത്. യെസ് ബാങ്കിൽ കിഫ്ബിക്ക് 268 കോടിരൂപ നിക്ഷേപമുണ്ടെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന തള്ളിക്ക1ാെണ്ട് ധനമന്ത്രി തോമസ് ഐസക്കും വന്നിരുന്നു. യെസ് ബാങ്കിൽ കിഫ്ബിക്ക് നയാപ്പൈസ നിക്ഷേപമില്ലെന്നായിരുന്നു ഐസക്ക് മറുപടി നൽകിയത്.

2019-ൽ കിഫ്ബി യെസ് ബാങ്കിൽ നിക്ഷേപം നടത്തിയപ്പോൾ ട്രിപ്പിൾ എ റേറ്റിങ് ഉണ്ടായിരുന്നു. എന്നാൽ, 2019 പകുതിയായപ്പോൾ ബാങ്കിന്റെ റേറ്റിങ് താഴാനുള്ള പ്രവണത പ്രകടമായപ്പോൾ കിഫ്ബിയുടെ ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്മിറ്റി അത് തിരിച്ചറിഞ്ഞു. അവരുടെ ഉപദേശപ്രകാരം നിക്ഷേപം പുതുക്കാതെ ഓഗസ്റ്റിൽ പണം പിൻവലിച്ചിരുന്നു. ബാങ്കിന് എന്തുസംഭവിച്ചാലും കിഫ്ബിക്കു നഷ്ടപ്പെടില്ല. തീർത്തും പ്രൊഫഷണലായി കിഫ്ബി മാനേജ് ചെയ്യുന്നതുകൊണ്ടാണ് ഇതിനുകഴിയുന്നത്. ഈ മേഖലയിൽ ലഭ്യമായതിൽവെച്ച് ഏറ്റവും മിടുക്കന്മാരുടെ സേവനമാണ് ഇക്കാര്യത്തിൽ ഉറപ്പുവരുത്തിയിട്ടുള്ളത്.

ട്രിപ്പിൾ എ റേറ്റിങ്ങുള്ള ബാങ്കുകളിലേ കിഫ്ബിയുടെ പണംസൂക്ഷിക്കൂ. അതുതന്നെ ഒറ്റസ്ഥാപനത്തിലായി പലിശ കൂടുതൽ കിട്ടിയാലും ഇടില്ല. സുരക്ഷിതത്വം ഉറപ്പുവരുത്താൻ പല ബാങ്കുകളിലായാണ് നിക്ഷേപം നടത്തുന്നതെന്നുമായിരുന്നു ധനമന്ത്രിയുടെ മറുപടി. യെസ് ബാങ്ക് പ്രതിസന്ധി കിഫ്ബിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു. പ്രതിസന്ധി മുന്നിൽ കണ്ട് നിക്ഷേപങ്ങൾ നേരത്തെ പിൻവലിച്ചു. തികഞ്ഞ ജാഗ്രതയോടെയാണ് കിഫ്ബി മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. യെസ് ബാങ്കിലെ ഈ നിക്ഷേപത്തിന്റെ പേരിലാണ് ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് അന്വേഷണവും ഉണ്ടായിരിക്കുന്നത്.