ഛണ്ഡീഗഡ്: തെരഞ്ഞെടുപ്പു അടുക്കുമ്പോൾ രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാൻ റെയ്ഡുകൾ നടത്തുന്നത് പതിവു പരിപാടിയാണ്. ഇക്കുറിയും ആ പതിവു തെറ്റിയിട്ടില്ല. ഉത്തർപ്രദേശിൽ റെയ്ഡു പൊടിപൊടിക്കുമ്പോൾ ഇപ്പോൾ പഞ്ചാബിലും ഇ ഡി റെയ്ഡുകൾ തുടങ്ങിയിട്ടുണ്ട. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കേ പഞ്ചാബ് മുഖ്യമന്ത്രി ചർൺജിത്ത് സിങ് ചന്നിയുടെ സഹോദരി പുത്രൻ ഭൂപീന്ദർ സിങ് ഹണിയുടെ വീട്ടില റെയ്ഡ്.

ഭൂപിന്ദർ സിങിന്റെ സ്വത്തുക്കൾ ഉൾപ്പെടെ 10 ഇടങ്ങളിൽ കൂടി ഇ.ഡി റെയ്ഡ് നടത്തി. അനധികൃത മണൽ ഖനന കമ്പനികൾക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്‌ഡെന്ന് എൻഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കേയാണ് റെയ്ഡ്. ഫെബ്രുവരി 20നാണ് തെരഞ്ഞെടുപ്പ് നടക്കുക. നേരത്തെ ഫെബ്രുവരി 14ന് തെരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു പ്രഖ്യാപനം. രവിദാസ് ജയന്തി പ്രമാണിച്ച് തെരഞ്ഞെടുപ്പ് നീട്ടണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.