ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ വൻ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. റിക്ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. രാജ്യത്തെ വടക്കൻ നഗരമായ മൗമേരയിൽ നിന്നും 100 കിലോമീറ്റർ അകലെ ഫ്‌ളോറസ് കടലിൽ 18.5 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

വലിയ ഭൂചലനത്തെ തുടർന്ന് സുനാമിക്ക് സാധ്യതയുണ്ടെന്നും യു.എസ് ജിയോളജിക്കൽ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം, നിലവിൽ ഭൂകമ്പത്തെ തുടർന്ന് ആളുകൾ മരിച്ചതായി റിപ്പോർട്ടില്ലെന്നും യു.എസ് ജിയോളജി വകുപ്പ് വ്യക്തമാക്കി.

പസഫിക് റിങ് ഓഫ് ഫയറിലെ സ്ഥാനം കാരണം ഇന്തോനേഷ്യയിൽ ഭൂകമ്പങ്ങളും സുനാമികളും ഉണ്ടാവുന്നത് വ്യാപവമാവുകയാണ്. 2004 ഇന്തോനേഷ്യയിലെ സുമാത്രയിൽ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സുനാമിക്ക് കാരണമാവുകയും ഏകദേശം രണ്ട് ലക്ഷത്തിലധികം ആളുകൾ മരിക്കുകയും ചെയ്തിരുന്നു. 2018ൽ ലംബോക്ക് ദ്വീപിലുണ്ടായ ഭൂചലനത്തിൽ 550 പേർ മരിച്ചിരുന്നു. കഴിഞ്ഞ വർഷം 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുലാവേസി ദ്വീപിലുണ്ടായ സുനാമിയിൽ 4300 പേരും മരിച്ചിരുന്നു.