ബെംഗളൂരു∙ ലഹരിമരുന്ന് കേസിൽ ഇഡി അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി. അഞ്ചു ദിവത്തേയ്ക്കാണ് ബെംഗളൂരു സിറ്റി സെഷൻസ് കോടതി കസ്റ്റഡി നീട്ടിയത്. ഈ മാസം ഏഴ് വരെ കസ്റ്റഡി നീട്ടിയ കോടതി, ബിനീഷ് സമർപ്പിച്ച ജാമ്യാപേക്ഷ തള്ളി.

ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് ഇഡി കോടതിയിൽ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ മൂലം രണ്ടുദിവസം ചോദ്യം ചെയ്യൽ നടന്നില്ല. ബിനീഷിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്നും എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിരുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ബിനീഷ് കോടതിയിൽ പറഞ്ഞു. കടുത്ത ശരീരവേദനയുണ്ട്. 10 തവണ ഛർദിച്ചെന്നും ബിനീഷ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഇഡി ഓഫിസിലെത്തിച്ചപ്പോൾ ബിനീഷ് ക്ഷീണിതനായിരുന്നു. വയ്യെന്നു മാധ്യമ പ്രവർത്തകരോടു പറഞ്ഞ ബിനീഷ് പടികൾ ആയാസപെട്ടാണു കയറിയത്. അതേസമയം, കസ്റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരിക്കു നിയമപരമായ അവകാശങ്ങൾ നിഷേധിക്കുന്നെന്ന് ആരോപിച്ച് സഹോദരൻ ബിനോയ് കർണാടക ഹൈക്കോടതിയെ സമീപിച്ചു. നേരിട്ടുകാണാൻ അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

വിശദമായ പരിശോധനകൾക്ക് ശേഷം ഇന്നലെ രാത്രി 9 മണിയോടെ ബിനീഷിനെ ആശുപത്രിയിൽ നിന്നും സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ചെയ്യാത്ത കാര്യങ്ങൾ സമ്മതിപ്പിക്കാൻ ഇ ഡി ശ്രമിക്കുന്നതായി മാധ്യമങ്ങളുടെ ചോദ്യത്തിനോട് ബിനീഷ് കോടിയേരി ഇന്നലെ പ്രതികരിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് സ്‌കാൻ ചെയ്ത് മടങ്ങുമ്പോഴാണ് പ്രതികരണം. ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇന്നലെ വൈകിട്ടോടെയാണ് ബിനീഷിനെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബിനീഷിനെ കാണാനായി ആശുപത്രിയിൽ സഹോദരൻ ബിനോയും അഭിഭാഷകരും എത്തിയെങ്കിലും ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. തുടർന്ന് ഇരുകൂട്ടരും തമ്മിൽ ആശുപത്രിയിൽ വെച്ച് വാക്കുതർക്കമുണ്ടായി. ബിനീഷിനെ ദേഹോപദ്രവം ഏൽപ്പിച്ചോയെന്ന് സംശയിക്കുന്നതായി അഭിഭാഷകർ പറഞ്ഞു. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ വ്യാഴാഴ്ചയാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണ ചോദ്യം ചെയ്യാനായി ബിനീഷ് കോടിയേരിയെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്.

ലഹരിമരുന്ന് കേസിൽ പ്രതിയായ അനൂപ് മുഹമ്മദിന് സാമ്പത്തിക സഹായം നൽകി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു എന്നതാണ് കേസ്. മയക്കു മരുന്നു കച്ചവടക്കാരൻ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. അനൂപിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് വൻ തുകകൾ പലപ്പോഴായി ട്രാൻസ്ഫർ ചെയ്തതായി ഇഡി അന്വേഷണത്തിൽ കണ്ടെത്തി.