മുംബൈ: ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അഞ്ചു മണിക്കൂർ നടിയെ ഇ.ഡി ചോദ്യം ചെയ്തു. സുകേഷ് ചന്ദ്രശേഖർ എന്നയാൾ നടത്തിയ കള്ളപ്പണം വെളുപ്പിക്കലിലാണ് ഇ.ഡിയുടെ നടപടി.

കേസിലെ സാക്ഷിയാണ് ജാക്വലിൻ ഫെർണാണ്ടസെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടില്ല. നേരത്തെ ഓഗസ്റ്റ് 24ന് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട കോഴപ്പണ കേസിലും ഇയാൾ പ്രതിയാണ്.

ചന്ദ്രശേഖറിന് എതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ആഡംബര വസതിയിൽ നിന്ന് 82.5 ലക്ഷം രൂപയും ഡസനിലേറെ ആഡംബര കാറുകളും പിടിച്ചെടുത്തിരുന്നു.ഏകദേശം 200 കോടിയുടെ അനധികൃത പണമിടപാടുകളുടെ പേരിൽ, ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ആദ്യം കേസെടുത്തത്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, തട്ടിപ്പ് എന്നിവയാണ് കുറ്റങ്ങൾ.

സുകേഷ് ചന്ദ്രശേഖറാണ് തട്ടിപ്പിന്റെ സൂത്രധാരൻ. 17 ാം വയസ് മുതൽ ക്രിമിനൽ ലോകത്ത് വിഹരിക്കുന്നയാളാണ്. ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. നിലവിൽ രോഹിണിയിലെ ജയിലിലാണ്, ഇഡി അറിയിച്ചു. എഐഎഡിഎംകെ നേതാവ് ടിടിവി ദിനകരന്റെ പക്കൽ നിന്ന് പണം വാങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് കോഴ നൽകാൻ ശ്രമിച്ചുവെന്നും ഇയാൾക്കെതിരെ ആരോപണം ഉയർന്നിരുന്നു. രണ്ടില ചിഹ്നം ദിനകരൻ-അമ്മ പക്ഷത്തിന് നിലനിർത്താൻ വേണ്ടി 50 കോടിയുടെ കരാറാണ് ഉണ്ടാക്കിയത്. അറസ്റ്റിലാകുന്ന സമയത്ത് 1.3 കോടി ഇയാളിൽ നിന്ന് പിടിച്ചെടുത്തിരുന്നു.