കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസിൽ മുസ്ലിംലീഗ് നേതാവ് എം കെ മുനീറിനെ ഇഡി ചോദ്യം ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് എം കെ മുനീറിനെ ഇഡി ചോദ്യം ചെയ്തത്. ചോദ്യംചെയ്യൽ ഒരു മണിക്കൂർ നീണ്ടു എന്നാണ് വിവരം. കള്ളപ്പണം വെളുപ്പിക്കുന്നത് സംബന്ധിച്ച് എം കെ മുനീറിന് അറിവുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൊഴിയെടുക്കൽ നടന്നത്. ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ ആണ് എം കെ മുനീർ.

അഭിഭാഷകനോടൊപ്പമായിരുന്നു മുനീർ കൊച്ചിയിലെ ഇഡി ഓഫീസിൽ എത്തിയത്. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടർ കൂടിയാണ് മുനീർ. നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക പത്രത്തിന്റെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ വെളുപ്പിച്ചെന്നാണ് പരാതി. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണമാണ് നോട്ട് നിരോധന കാലയളവിൽ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവിൽ വെളുപ്പിച്ചതെന്നാണ് കേസിലെ പ്രധാന ആരോപണം. അക്കൗണ്ടിൽ നിന്ന് പിൻവലിച്ച പണം ഉപയോഗിച്ച് പാണക്കാട് കുടുംബാംഗങ്ങളുടെ പേരിൽ ഭൂമി ഇടപാട് നടത്തിയെന്നും ആരോപണമുണ്ട്. എന്നാൽ, കള്ളപ്പണമാണ് വെളുപ്പിച്ചത് എന്ന ആരോപണം എം കെ മുനീർ നിഷേധിച്ചു.

അക്കൗണ്ടിൽ ഉണ്ടായത് പത്രത്തിന്റെ വാർഷിക വരിസംഖ്യ ആണെന്നായിരുന്നു എം കെ മുനീറിന്റെ മൊഴി. ദൈനംദിന കാര്യങ്ങളിൽ പത്രത്തിന്റെ ഡയറക്ടറായ താൻ ഇടപെടാറില്ലെന്നും ഫിനാൻസ് മാനേജറാണ് ഇക്കാര്യം പരിശോധിക്കുന്നതെന്നും മുനീർ മൊഴി നൽകി. ഹൈദരലി ശിഹാബ് തങ്ങൾ ആരോഗ്യസംബന്ധമായ കാരണത്താൽ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാറില്ലെന്നും മുനീർ മൊഴി നൽകിയിട്ടുണ്ട്.

നേരത്തെ മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയേയും ഇഡി ചോദ്യം ചെയ്തിരുന്നു. തന്നെ ചോദ്യം ചെയ്തതല്ലെന്നും സാക്ഷി എന്ന തരത്തിൽ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടി ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചത്. കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇങ്ങനെ ഒരു അവസരം ലഭിച്ചത് നന്നായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേസിൽ ചന്ദ്രിക ഫിനാൻസ് മാനേജർ സമീറിനെ ഇഡി ചോദ്യം ചെയ്തിരുന്നു. പണം പിൻവലിച്ചത് ജീവനക്കാരുടെ ശമ്പളം പിഎഫ് വിഹിതം, എന്നിവ നൽകാനാണെന്നാണ് സമീർ വിശദീകരിച്ചതായാണു വിവരം. ഇത് സംബന്ധിച്ച രേഖകൾ സമീർ ഹാജരാക്കിയെന്നും വിവരമുണ്ട്. നേരത്തെ, ഇഡി വിളിപ്പിച്ചതനുസരിച്ച് ഹാജരായ കെടി ജലീൽ എംഎൽഎ, ചന്ദ്രികയിലെ ക്രമക്കേട് സംബന്ധിച്ച് രേഖകൾ കൈമാറിയിരുന്നു.