കോഴിക്കോട്: വടകരയിലെ ഊരാളുങ്കൽ ലേബർ സൊസൈറ്റി ആസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന നടത്തി. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം.

രാവിലെ ഒമ്പതുമണി മുതൽ 11.45 വരെ ആയിരുന്നു പരിശോധന. ഊരാളുങ്കലിന് ലഭിച്ച കരാറുകളിലാണ് പരിശോധന നടന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റിൽ നിന്ന് ഒരു ഉദ്യോഗസ്ഥനാണ് പരിശോധനയ്ക്കായി എത്തിയത്. ഇദ്ദേഹത്തിനൊപ്പം കോഴിക്കോട് യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥനും ഇവിടേക്ക് എത്തി. ഊരാളുങ്കലിന്റെ ഇടപാടുകളിൽ രവീന്ദ്രന് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രാഥമിക പരിശോധനയിൽ പരിഗണിക്കുന്നത്.

സർക്കാരിന്റെ വിവിധ പദ്ധതികളുടെ കരാറുകൾ ലഭിച്ച സ്ഥാപനമാണ് ഊരാളുങ്കൽ സൊസൈറ്റി. എന്നാൽ എന്തുകൊണ്ടാണ് ഊരാളുങ്കലിനു മാത്രം കൂടൂതൽ കരാറുകൾ ലഭിക്കുന്നുവെന്ന ചോദ്യം ഉയർന്നിരുന്നു. സി.എം.രവീന്ദ്രന് കോഴിക്കോട് കണ്ണൂർ ജില്ലകളിലെ പന്ത്രണ്ട് സ്ഥാപനങ്ങളിൽ ഓഹരിയുണ്ടെന്ന് കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഊരാളുങ്കൽ ആസ്ഥാനത്തും പരിശോധന നടത്തിയത്.

അതേസമയം ചില ചോദ്യങ്ങൾ ചോദിച്ച ശേഷം എൻഫോഴ്സ്മെന്റ് മടങ്ങിയെന്നാണ് സൊസൈറ്റിയിലെ ഉദ്യോഗസ്ഥർ പറയുന്നത്. റെയ്ഡ് നടന്നില്ലെന്നും അവർ വ്യക്തമാക്കുന്നു. രണ്ട് ദിവസങ്ങളിലായി സി.എം രവീന്ദ്രന് പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇതു സംബന്ധിച്ച് കോഴിക്കോട് സബ് സോണൽ ഉദ്യോഗസ്ഥർ അടുത്തദിവസം കൊച്ചി യൂണിറ്റിന് റിപ്പോർട്ട് കൈമാറും.

സർക്കാരിന്റെ വിവിധ പദ്ധതികളുടെ കരാറുകൾ ലഭിച്ച സ്ഥാപനമാണ് ഊരാളുങ്കൽ സൊസൈറ്റി. ഊരാളുങ്കൽ സൊസൈറ്റിക്ക് കൂടുതൽ കാറുകൾ നൽകിയതിന് എതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു. നേരത്തെ സി.എം രവീന്ദ്രന് ബിനാമി നിക്ഷേപമുണ്ടെന്ന സംശയത്തെ തുടർന്ന് എൻഫേഴ്‌സമെന്റ് ഡയറക്ടറേറ്റ് വടകരയിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു. സാംസങ്, ഒപ്പോ, വാൻഹേസൻ ഷോറൂമുകളിലാണ് എൻഫേഴ്‌സ്‌മെന്റ് പരിശോധന നടന്നത്.

എൻഫേഴ്‌സ്‌മെന്റ് കൊച്ചി, കോഴിക്കോട് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഥാപന നടത്തിപ്പുകാരെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും ഉദ്യോഗസ്ഥർ അന്വേഷിച്ചു. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെയും മറ്റു രണ്ടു പ്രതികളുടെയും മൊഴികളിൽനിന്നു രവീന്ദ്രന്റെ ഇടപാടുകളെക്കുറിച്ച് ഇ.ഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകിയത്.