എടപ്പാൾ: എടപ്പാളിൽ സുഹൃത്തുക്കൾ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ പന്താവൂർ സ്വദേശി കിഴക്കേ വളപ്പിൽ ഇർഷാദിന്റെ (25) മൃതദേഹം കണ്ടെത്താനുള്ള ശ്രമം ഇന്നും വിഫലം. എടപ്പാൾ പൂക്കരത്തറയിലെ കിണറ്റിൽ ശനിയാഴ്ച ഒമ്പതുമണിക്കൂർ നീണ്ട തെളിവെടുപ്പിനൊടുവിലും മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല. നാളെയും തിരച്ചിൽ തുടരാനാണ് തീരുമാനം.

കിണറ്റിൽ വലിയ അളവിൽ മാലിന്യമുള്ളതിനാലാണ് മൃതദേഹം കണ്ടെത്താൻ തടസ്സമാകുന്നത്. പൊലീസും ഫയർഫോഴ്‌സും തൊഴിലാളികളും ചേർന്ന് കിണറ്റിൽനിന്ന് മാലിന്യം കയറ്റിയാണ് തിരച്ചിൽ നടത്തുന്നത്. പ്രതികളായ വട്ടംകുളം അധികാരത്ത്പടി സുഭാഷ് (35), മേനോൻപറമ്പിൽ എബിൻ (28) എന്നിവരുമായി രാവിലെ ഒമ്പതുമുതൽ എടപ്പാൾ പൂക്കരത്തറയിൽ തെളിവെടുപ്പാരംഭിച്ചു.

തിരൂർ ഡിവൈ.എസ്‌പി. സുരേഷ് ബാബുവിന്റെയും ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്. ശാസ്ത്രീയ തെളിവെടുപ്പ് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. പ്രതികളെ പൊന്നാനി കോടതിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ ഏറെ അന്വേഷണങ്ങൾ നടത്താനുണ്ടെന്ന് ഡിവൈ.എസ്‌പി. സുരേഷ് ബാബു പറഞ്ഞു.

ജൂൺ 11ന് വൈകീട്ട് പന്താവൂരിലെ വീട്ടിൽനിന്ന് ബിസിനസ് ആവശ്യാർഥമെന്ന് പറഞ്ഞ് പുറത്തുപോയ ഇർഷാദിനെ പ്രതികളായ സുഭാഷ്, എബിൻ ചേർന്ന് വട്ടംകുളത്തെ വാടകവീട്ടിൽ കൊണ്ടുവന്ന് കൊലപ്പെടുത്തുകയായിരുന്നു. ഇർഷാദിന്റെ പക്കലുള്ള മൂന്നുലക്ഷം രൂപ കൈക്കലാക്കിയ ശേഷമായിരുന്നു കൊലപാതകം. നാല് കിലോമീറ്ററോളമകലെയുള്ള പൂക്കരത്തറയിലേക്ക് മൃതദേഹം ചാക്കിൽ കൊണ്ടുപോവുകയായിരുന്നു. പടിഞ്ഞാറങ്ങാടിയിൽനിന്ന് വാടകക്കെടുത്ത കാറിലാണ് കൊണ്ടുപോയത്.