മസ്‍കറ്റ്: പൊതുപ്രാർത്ഥനകൾക്ക് വിലക്കുണ്ടായിരുന്ന സമയത്ത് പള്ളിയിൽ പോയി നമസ്‍കരിച്ച പ്രവാസികൾക്ക് തടവ് ശിക്ഷ വിധിച്ച് ഒമാൻ കോടതി. ഏഷ്യക്കാരായ എട്ട് പേർക്കാണ് തടവ് ശിക്ഷ വിധിച്ചത്. 25 ദിവസത്തെ തടവാണ് കോടതി വിധിച്ചത്. കോവിഡ് പ്രതിരോധിക്കുന്നതിനായി ഒമാൻ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങൾ ലംഘിച്ചതിനാണ് ശിക്ഷ. എട്ട് പേരെ അറസ്റ്റ് ചെയ്‍തെന്നും ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവെന്നുമാണ് പ്രൊസിക്യൂഷൻ രേഖകൾ പറയുന്നത്. അതേസമയം ഇവരെ നാടുകടത്തുന്നതിന് പകരം 25 ദിവസത്തെ ജയിൽ ശിക്ഷ നൽകാനാണ് അപ്പീൽ കോടതി വിധിച്ചത്.

ഈ വർഷം മേയിലാണ് കേസിന് ആസ്‍പദമായ സംഭവമെന്ന് പബ്ലിക് പ്രൊസിക്യൂഷൻ രേഖകൾ വ്യക്തമാക്കുന്നു. ഒമാനിലെ ഒരു പള്ളിയിൽ ഒരുകൂട്ടം ആളുകളും വൈകുന്നേരമുള്ള നമസ്‍കാരങ്ങളിൽ സ്ഥിരമായി പങ്കെടുക്കുന്നുവെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. ഈ സമയത്ത് രാജ്യത്ത് പള്ളികളിൽ നമസ്‍കരിക്കുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാൽ ഇതിനെതിരെ പബ്ലിക് പ്രൊസിക്യൂഷൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ചതിനാൽ കേസിൽ അന്തിമ വിധി ഇനിയും വരാനിക്കുന്നതേയുള്ളൂ.