തിരുവനന്തപുരം : സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ പോസ്റ്ററുകളിൽ ഇ. ശ്രീധരന്റെ ചിത്രം പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദ്ദേശം.ഇ. ശ്രീധരൻ ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.ഒരു രാഷ്ട്രീയ പാർട്ടിയിൽ ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചതോടെ നിഷ്പക്ഷത ഇല്ലാതായെന്നാണ് കമ്മീഷ്ണറുടെ വിശദീകരണം.

2019 ലോക്സഭ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കൺ ആയിരുന്നു ഇ. ശ്രീധരൻ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.എസ്. ചിത്രയെയും ഇ. ശ്രീധരനെയുമാ
യിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിന്റെ പ്രതീകമായി തെരഞ്ഞെടുത്തത്.

നിയമസഭാ തിരഞ്ഞെടുപ്പിലും ഇരുവരെയും ഐക്കണായി മുന്നോട്ടു കൊണ്ടുപോകാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇവർ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പോസ്റ്ററുകളിലും ഇ. ശ്രീധരന്റെയും കെ.എസ്. ചിത്രയുടെയും ചിത്രങ്ങളുണ്ടായിരുന്നു.

എന്നാൽ ബിജെപിയിൽ അംഗത്വമെടുത്തതോടെ ഇ. ശ്രീധരന് നിഷ്പക്ഷതയില്ലാതായി. അതു കൊണ്ട് അദ്ദേഹത്തിന്റെ ചിത്രങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകളിൽ നിന്ന് നീക്കം ചെയ്യണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കത്തിലൂടെ ജില്ലാ വരണാധികാരികൾക്ക് നിർദ്ദേശം നൽകിയത്.

ശ്രീധരൻ ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേർന്നതിനു പിന്നാലെയുള്ള സ്വാഭാവിക നടപടിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളത്.