ന്യൂഡൽഹി; കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. പ്രധാനമന്ത്രിയുടെ ചിത്രം വാക്സിൻ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മീഷൻ വിലയിരുത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനാണ് നിർദ്ദേശം നൽകിയത്.

കേരളം ഉൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യാൻ നിർദേശിച്ചത്.
തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര സർക്കാരും ബിജെപിയും ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ പരാതി. തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് കമ്മീഷൻ വിശദീകരണം തേടിയിരുന്നു.

വാക്സിനേഷനുമായി ബന്ധപ്പെട്ട നടപടികൾ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വളരെ മുമ്പ് തയ്യാറക്കിയതാണെന്നും അതിനാലാണ് പ്രധാനമന്ത്രിയുടെ ചിത്രം സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തിയതെന്നുമാണ് ആരോഗ്യ മന്ത്രാലയം നൽകിയ വിശദീകരണം. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശം ആയ പുതുച്ചേരിയിലും കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു.