കൊച്ചി: ഷാർജയിൽ ന്യുമോണിയ ബാധിച്ച് മരണപ്പെട്ട ഗർഭിണിയായ യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പാലാ പുതുമനയിൽ എലിസബത്ത് ജോസിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. കോവിഡ് മൂലം എംബാം ചെയ്യുന്നതിൽ ബുദ്ധിമുട്ട് ഉണ്ടായപ്പോൾ സുരേഷ് ഗോപി കേന്ദ്ര ആരോഗ്യ മന്ത്രാലയം വഴി ഇടപെട്ട് എംബാം നടപടികൾ ഒഴിവാക്കിയാണ് മൃതദേഹം നെടുമ്പാശേരിയിൽ എത്തിച്ചത്.

എംബാം ചെയ്യാത്ത മൃതദേഹം എയർപോർട്ടിൽ ഇറക്കില്ലെന്ന് അധികൃതർ നിർബന്ധം പിടിച്ചതോടെയാണ് എംപിയുടെ ഇടപെടൽ ഉണ്ടായത്. തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂർ മാൻഡിയ നേരിട്ട് ഇടപെട്ട് മൃതദേഹം കൊണ്ടുവരാനുള്ള നിർദ്ദേശം നൽകുകയായിരുന്നു.

ആദ്യമായാണ് എംബാം ചെയ്യാത്ത മൃതദേഹം നെടുമ്പാശേരിയിൽ കൊണ്ടുവരുന്നത്. ഇന്ന് പുലർച്ചെ 2.50 ഓടെ എയർപോർട്ടിൽ എത്തിച്ച മൃതദേഹം രാവിലെ 9.30 ന് പാലാ കത്തീഡ്രൽ പള്ളിയിൽ സംസ്‌കരിച്ചു. മൂന്ന് മാസം ഗർഭിണിയായിരുന്നു എലിസബത്ത് ജോസ്.

വള്ളിക്കാട്ട് പുത്തൻപുരയ്ക്കൽ എബി എബ്രഹാമിന്റെ മകളാണ്. ഭർത്താവ് പുതുമന ജോസ് എബ്രഹാം. മകൾ ജുവാൻ ജോസ്.