ദുബായ്: യു എ ഇയിലേക്ക് യാത്രാനുമതി ലഭിക്കുമ്പോഴും നിബന്ധനകളിലെ അവ്യക്തതയും സങ്കീർണ്ണതയും പ്രവാസികൾക്ക് തിരിച്ചടിയാകുന്നു.പുതിയ നിബന്ധന പ്രകാരം ദുബായ്, അബുദാബി രാജ്യാന്തര വിമാനത്താവളങ്ങൾ വഴി ഇന്ത്യയിൽ നിന്നുവരുന്ന ഇതര എമിറേറ്റുകളിലെ താമസ വീസക്കാർക്ക് യുഎഇയിലേയ്ക്ക് പ്രവേശിക്കാനാവില്ല. ദുബായ് വീസക്കാർക്ക് മാത്രം ദുബായ് വിമാനത്താവളത്തിലൂടെയും അബുദാബി വീസക്കാർക്ക് മാത്രം അബുദാബി വിമാനത്താവളം വഴിയും രാജ്യത്തെത്താം. നിലവിൽ അബുദാബി അടക്കം താമസ വീസയുള്ളവർ പോലും ദുബായിലാണ് വിമാനമിറങ്ങുന്നത്.

എന്നാൽ, ഷാർജ, റാസൽഖൈമ രാജ്യാന്തര വിമാനത്താവളങ്ങൾ വഴി ഏത് എമിറേറ്റിലെ യാത്രക്കാരനും പ്രവേശിക്കാനാകുമെന്നും എയർ ഇന്ത്യാ അധികൃതർ അറിയിച്ചു. നിലവിൽ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ഈ മാസം 10ന് മാത്രമേ സർവീസ് ആരംഭിക്കുകയുള്ളൂ എന്ന് എയർ ഇന്ത്യ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ഇത്തിഹാദ് അടക്കമുള്ള വിമാനങ്ങൾ ഇന്നലെ മുതൽ ഇന്ത്യഅബുദാബി സർവീസ് പുനരരാംഭിച്ചിട്ടുണ്ട്. യുഎഇയിൽ ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലാണ് രാജ്യാന്തര വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നത്.

അബുദാബി, റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്നവർ 10 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് അധികൃതർ അറിയിച്ചു. ഇതുസംബന്ധമായി യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ അറിയിപ്പ് എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്‌പ്രസ് എന്നിവയ്ക്ക് ലഭിച്ചു.വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാർ ഉടൻ ട്രാക്കിങ് വാച്ച് കൈയിൽ ധരിക്കണം. നാലാം ദിവസവും എട്ടാം ദിവസവും പിസിആർ പരിശോധന നടത്തുകയും വേണം.

ദുബായ്, ഷാർജ രാജ്യാന്തര വിമാനത്താവളങ്ങളിലെത്തുന്നവർ പിസിആർ പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ടെങ്കിലും 10 ദിവസത്തെ ക്വാറന്റീൻ വേണ്ടതില്ല. എന്നാൽ, പരിശോധനാ ഫലം നെഗറ്റീവ് ആകുന്നതു വരെ ക്വാറന്റീനിൽ കഴിയണം. 24 മണിക്കൂറാണ് സാധാരണഗതിയിൽ ഫലം ലഭിക്കാനുള്ള സമയം. ഇന്ത്യ കൂടാതെ, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, യുഗാണ്ട എന്നിവിടങ്ങളിൽ നിന്നെത്തുന്നവരും ഈ നിബന്ധന പാലിക്കണം.

ഇതിനുപുറമെ ദുബായിലേയ്ക്ക് യാത്ര ചെയ്യുന്നവർ ജിഡിആർഎഫ്എയിൽ നിന്നും അബുദാബി യാത്രക്കാർ െഎസിഎയിൽ നിന്നും അനുമതി വാങ്ങിയിരിക്കണം. ഇതിനായി ദുബായ് വീസക്കാർ സന്ദർശിക്കേണ്ട വെബ് സൈറ്റിന്റെ ലിങ്ക്:
https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx  യും മറ്റു എമിറേറ്റുകളിലെ വീസയുള്ളവർ അനുമതിക്കായി അപേക്ഷിക്കാൻ: https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals മാണ് സന്ദർശിക്കേണ്ടത്.

അതേസമയം (ഓഗസ്റ്റ് നാലു) വരെ അനുമതി നേടിയവർക്ക് യാത്ര സാധിക്കില്ല. ഓഗസ്ത് 7 മുതൽ ലഭിക്കുന്ന അനുമതി പ്രകാരമായിരിക്കും ഇനി യാത്ര അനുവദിക്കുക. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നേടാൻ യുഎഇയിലേയ്ക്ക് വരുന്നവർ നിർബന്ധമായും ഇവിടെ നിന്ന് എടുത്ത വാക്‌സീനേഷന്റെ സർട്ടിഫിക്കറ്റുകൾ വിമാനത്താവളത്തിൽ ഹാജരാക്കേണ്ടതുണ്ട്. അതിനായി ദുബായ് വീസയുള്ളവർ: https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx  എന്ന സൈറ്റിൽ നിന്നും മറ്റു എമിറേറ്റുകളിലെ വീസക്കാർ: https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals ൽ നിന്നും സർട്ടിഫിക്കറ്റുകൾ ഡൗൺലോട് ചെയ്യേണ്ടതാണ്.

യുഎഇ സ്വദേശികളും അവരുടെ അടുത്ത ബന്ധുക്കളും,ഗോൾഡൻ വീസയുള്ളവർ, ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ, ജീവനക്കാർ,യുഎഇയിലെ നഴ്‌സുമാർ, ഡോക്ടർമാർ, മെഡിക്കൽ രംഗത്തെ സാങ്കേതിക പ്രവർത്തകർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ,യുഎഇയിൽ സേവനമനുഷ്ഠിക്കുന്ന പ്രഫസർമാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ ഉൾപ്പെടുന്ന വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്നവർ, യുഎഇ ഗവ.ജീവനക്കാർ, കുടുംബത്തിൽ നിന്ന് ഒറ്റപ്പെട്ടുപോയവരടക്കം മാനുഷിക പരിഗണന അർഹിക്കുന്നവർ,യുഎഇയിൽ ചികിത്സയ്ക്ക് വരുന്നവർ, എക്‌സ്‌പോ2020യുടെ പ്രദർശകരും പങ്കാളികളും എന്നിവർക്ക് മാത്രമാണ് വാക്‌സിനേഷൻ കൂടാതെ പ്രവേശിക്കാൻ അനുമതിയുള്ളത്‌