കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ. കേസ് അന്വേഷണം അട്ടിമറിക്കാനാണ് കമ്മീഷനെ നിയമിച്ചതെന്നും ഇഡി ഹൈക്കോടതിയിൽ അറിയിച്ചു. സംസ്ഥാന സർക്കാർ നിയമവിരുദ്ധമായാണ് കമ്മീഷനെ നിയോഗിച്ചതെന്നും ഇ.ഡി കോടതിയിൽ വ്യക്തമാക്കി.

അന്വേഷണ കമ്മീഷനെ നിയമിക്കാൻ സർക്കാരിന് അധികാരമില്ല. ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്താണ് മുഖ്യമന്ത്രി ഉത്തരവിറക്കിയത്. കമ്മീഷൻ നിയമനം അസാധുവാക്കണമെന്നാണ് ഇഡിയുടെ ആവശ്യം.

1952 ലെ കമ്മീഷൻ ഓഫ് എൻക്വയറി നിയമപ്രകാരം സംസ്ഥാന സർക്കാരിന് കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ അധികാരമില്ല. സർക്കാരിന്റെ ഈ നടപടി ഫെഡറലിസത്തിന് വിരുദ്ധമെന്നും കമ്മീഷൻ നിയമനം അസാധുവാക്കണമെന്നും ഇഡി കോടതിയിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് പ്രതികളെ ഭീക്ഷണിപ്പെടുത്തിയെന്ന ആരോപണവും, സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ ഇഡി ശ്രമിക്കുന്നുവെന്ന ആരോപണവുമാണ് ജുഡീഷ്യൽ കമ്മീഷൻ അന്വേഷിക്കുന്നത്. ഇഡിയുടെ അന്വേഷണത്തിന് പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്നാണ് സർക്കാരിന്റെ നിലപാട്.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കം ഉള്ളവർക്കെതിരെ മൊഴിനൽകാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് ആയിരുന്നു പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ വെളിപ്പെടുത്തൽ. നേതാക്കൾക്കെതിരെ മൊഴി നൽകിയാൽ കേസിൽ നിന്ന് രക്ഷപ്പെടുത്താമെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞെന്ന് സന്ദീപ് നായർ കോടതിക്ക് കത്തയച്ചു. ഇതിന് പിറകെയാണ് സർക്കാർ അസാധാരണ നടപടിയിലൂടെ കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചത്. ഈ നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്.

സംസ്ഥാന സർക്കാർ നിയമപരമായ അധികാരങ്ങൾ ദുർവിനിയോഗം ചെയ്താണ് കമ്മീഷനെ നിയോഗിച്ചത്. കേന്ദ്ര ഏജൻസി അന്വേഷിക്കുന്ന കേസിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ കേസിനെ ദുർബലപ്പെടുത്തുന്ന നടപടിയാണ് സംസ്ഥാന സർക്കാരിന്റേതെന്നും എൻഫോഴ്സ്മെന്റ് ആരോപിച്ചു.

കമ്മീഷന്റെ പരിഗണന വിഷയം നേരത്തെ സർക്കാർ പുറത്തിറക്കിയിരുന്നു. ഇതിന് പിറകെയാണ് കമ്മീഷൻ തെളിവുകൾ ശേഖരിക്കാൻ നടപടികൾ തുടങ്ങിയത്. കേന്ദ്ര ഏജൻസികൾ നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടുണ്ടോ എന്നാണ് കമ്മീഷൻ പരിശോധിക്കുന്നത്.

നേരത്തെ ജുഡീഷ്യൽ കമ്മീഷൻ പത്രപ്പരസ്യം നൽകി കമ്മീഷനിൽ കക്ഷി ചേരാൻ താത്പര്യമുള്ളവരെ ക്ഷണിച്ചിരുന്നു. തെളിവുകൾ കൈയിലുള്ളവർക്ക് അവ ഹാജരാക്കാമെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഇവ ഹാജരാക്കാനുള്ള സമയപരിധി ജൂൺ 26ന് അവസാനിക്കാനിരിക്കെയാണ് ഇഡി കോടതിയെ സമീപിച്ചത്.

സ്വർണക്കടത്തിന്റെ അന്വേഷണം സർക്കാരിന് തിരിച്ചടിയാകാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടായിരുന്നു ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചിരുന്നത്. ഇഡിയുടെ അന്വേഷണം അട്ടിമറിക്കാനാണ് കമ്മീഷന്റെ ശ്രമമെന്ന് നേരത്തെ ഇഡി അറിയിച്ചിരുന്നു. കൂടാതെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് പല പ്രമുഖരുടെയും പേരുകൾ പുറത്ത് വന്നതിനു പിന്നാലെയാണ് ജുഡീഷ്യൽ അന്വേഷണമെന്നും നേരത്തെ ഇഡി കോടതിയിൽ അറിയിച്ചിരുന്നു