കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസിൽ ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലി തങ്ങളുടെ മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി. കൊച്ചിയിലെ ഇഡി ഓഫീസിലായിരുന്നു മൊഴിയെടുക്കൽ.

ബുധനാഴ്ച ഉച്ചയോടെയാണ് മുഈൻ അലി തങ്ങൾ കൊച്ചി ഇഡി ഓഫീസിൽ ഹാജരായത്. ചന്ദ്രിക പത്രത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ശിഹാബ് തങ്ങൾ ചുമതലപ്പെടുത്തിയിരുന്നത് മുഈൻ അലി തങ്ങളെയായിരുന്നു.

ചന്ദ്രികയുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടിയാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതെന്നും കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ മുഈൻ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഈൻ അലിയെ ചോദ്യം ചെയ്യാൻ എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചത്.

ചന്ദ്രികയ്ക്കായി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ഭൂമി വാങ്ങിയതിലടക്കം സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു മുഈൻ അലിയുടെ ആരോപണം. ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാൻ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാൻസ് മാനേജർ അബ്ദുൾ സമീറിന്റെ കഴിവുകേടാണ്.

പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കേന്ദ്ര ഏജൻസിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈൻ അലി പറഞ്ഞിരുന്നു. സമീറിനെയും കുഞ്ഞാലിക്കുട്ടിയെയും ഇഡി നേരത്തെ മൊഴിയെടുക്കാൻ വിളിപ്പിച്ചിരുന്നു.