തിരുവല്ല: ചെങ്ങന്നൂരിൽനിന്ന് കാണാതായ എഞ്ചിനീയറിങ് വിദ്യാർത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ, പാണ്ടനാട് സ്വദേശി ജോർജി വർഗീസിന്റെ മൃതശരീരമാണ് കണ്ടെത്തിയത്. കല്ലൂപ്പാറ തുരുത്തിക്കാട് ഈട്ടിക്കൽപ്പടിയിൽ ആൾത്താമസമില്ലാത്ത വീടിന്റെ പിന്നിലാണ് മൃതശരീരം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സൂചനകൾ.

പാണ്ടനാട്, പാണൻതറ, മാമ്പള്ളിൽ വീട്ടിൽ ജോർജി (23)യെ ഇന്നലെ രാവിലെയാണ് കാണാതായത്. വീട്ടിൽ കാറിൽ പുറത്തേക്ക് പോയ ജോർജിയെ മൊബൈൽ ഫോണിൽ വിളിച്ചിട്ടും കോൾ എടുക്കാത്ത സാഹചര്യമായിരുന്നു. തുടർന്ന് ബന്ധുക്കൾ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. വിവിധ ഇടങ്ങളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കാര്യമായ വിവരം ലഭിച്ചിരുന്നില്ല.

എന്നാൽ ടവർ ലൊക്കേഷൻ തിരുവല്ല മല്ലപ്പള്ളി താലൂക്ക് പരിധിയിലാണെന്ന് മനസിലാക്കിയിരുന്നു. വൈകിട്ട് നടത്തിയ പരിശോധനയിൽ ആളൊഴിഞ്ഞ വീടിന് മുന്നിൽ ഇദ്ദേഹം ഉപയോഗിച്ചിരുന്ന കാർ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന് പിന്നിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പെട്രോൾ ഒഴിച്ച് തീകൊളുത്തിയതാണെന്ന് കരുതുന്നു.

കാറിനുള്ളിൽ ഇദ്ദേഹം ഉപയോഗിച്ചിരുന്ന കണ്ണാടി, ചെരുപ്പ്, മൊബൈൽ ഫോൺ എന്നിവ വെച്ചിരുന്നു. വീടിന്റെ പിൻഭാഗത്ത് പെട്രോൾ സൂക്ഷിച്ചിരുന്ന കുപ്പിയും അടപ്പും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പൂർണമായും കത്തിയ നിലയിലാണ്. പ്രാഥമിക വിലയിരുത്തതിൽ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നുമാണ് പൊലീസ് നൽകുന്ന വിവരം. അതേ സമയം സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകും.