കണ്ണൂർ: വ്യവസായ വകുപ്പിന്റെ തൊഴിൽ സംരംഭത്തിന്റെ പേരിൽ ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തുന്നതായുള്ള ആരോപണവുമായി ചെറുകുന്ന് സ്വദേശിനിയായ യുവതി രംഗത്തെത്തി. ചെറുകുന്ന് താവം സ്വദേശിയായ കെഎം മിനിയാണ് പരാതിയുമായി വാർത്തസമ്മേളനം നടത്തിയത്. രണ്ടര വർഷത്തിലധികമായി താവത്ത് തനിമ എന്ന പേരിൽ ഹോട്ടൽ നടത്തുന്ന ഇവർ വ്യവസായ വകുപ്പിൽ നിന്നും ലോണടുത്താണ് ഹോട്ടൽ ആരംഭിച്ചത്. വ്യവസായ വകുപ്പിൽ അപേക്ഷ നൽകിയപ്പോൾ ക്വട്ടേഷന്റെ പേരിൽ ബാങ്കിൽ ഡെപ്പോസിറ്റ് നൽകാൻ മൂന്ന് ലക്ഷം രൂപ സ്വകാര്യ കൺസൾട്ടൻസിയിൽ നിന്നും വായ്പയെടുത്തിരുന്നു.

പാപ്പിനിശ്ശേരി സ്വദേശിയായ റിജേഷ്(38), പള്ളിച്ചാൽ സ്വദേശിയായ ഷൈനി(38) എന്നിവർക്കെതിരെയാണ് പരാതി. ലോൺ ലഭിക്കുന്നതിന് മുമ്പ് നിശ്ചിതതുക ബാങ്കിൽ മാർജിനായി ഉണ്ടായിരുക്കണമെന്ന നിർദ്ദേശത്തെ തുടർന്നാണ് കടം വാങ്ങിയത്. ലോൺ പാസായതിന് ശേഷം തുക തിരിച്ചു നൽകിയാൽ മതിയെന്ന് മിനിയോട് ഇവർ പറഞ്ഞു. എന്നാൽ പിന്നീട് വലിയ തുക പലിശയിനത്തിൽ ഈടാക്കുകയായിരുന്നു. ഹോട്ടലിലും വീട്ടിലും വന്ന് നിരന്തം ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് മിനി പറഞ്ഞു.

ഇതിനോടകം വായ്പ നൽകിയ മൂന്ന് ലക്ഷത്തിന് പകരം 9 ലക്ഷം രൂപയും നൽകിയെങ്കിലും ബാങ്കിൽ പണയം വെക്കാമെന്ന് പറഞ്ഞ് 30 പവൻ ആഭരണങ്ങളും പ്രതികൾ കൈക്കലാക്കയെന്നും മിനി പറയുന്നു. മറ്റൊരാൾ മുഖേനയാണ് മിനി ഇവർക്ക് ക്വട്ടേഷൻ നൽകാൻ തീരുമാനിച്ചത്. തളിപ്പറമ്പിൽ ആൻഡ്രിയ ബ്യൂട്ടിപാർലർ, ഹൈടെക് ഫാബ്രിക്കേഷൻ ചുങ്കം, ആർജെ അലുമിനിയം ഫാബ്രിക്കേഷൻ ചുങ്കം എന്നീ സ്വകാര്യ കമ്പിനികളുടെ മറവിലാണ് ബ്‌ളേഡ് മാഫിയ തട്ടിപ്പു നടത്തിയത്.

എന്നാൽ ഇത്തരത്തിലുള്ള കമ്പനിയില്ലായെന്നും, തട്ടിപ്പ് മനസിലാക്കി ക്വട്ടേഷൻ മറ്റൊരാളെ ഏൽപ്പിക്കുകയായിരുന്നു. ഇവർക്ക് വ്യവസായ വകുപ്പുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതിനെ കുറിച്ച അറിയില്ലെന്നും മിനി പറഞ്ഞു. നിരവധി പേർ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ട്. സ്ത്രീകളെയാണ് ഇവർ പ്രധാനമായും കെണിയിലാക്കുന്നതെന്ന് മിനി പറഞ്ഞു. തളിപ്പറമ്പിൽ ബ്യൂട്ടിപാർലറിന്റെ പേരിൽ അറിയപ്പെടുന്ന സ്ഥാപനത്തിൽ വച്ചാണ് ഇവർ രേഖകൾ സൂക്ഷിക്കുന്നതും സീൽ വെക്കുന്നതും. പൊലീസിൽ പരാതി നൽകിയിട്ടും ആദ്യം എഫ് ഐആർ രജിസ്റ്റർ ചെയ്ത് കേസന്വേഷിച്ചില്ലെന്ന് മിനി പറയുന്നു.

നിലവിൽ മിനി കോടതിയിൽ പരാതി നൽകിയിട്ടുണ്ട്. ബ്‌ളേഡ് മാഫിയയിലെ പ്രധാന കണ്ണിയായ റിജേഷിന് ചില ഭരണകക്ഷി നേതാക്കളുമായി അടുപ്പമുണ്ടെന്നും ഇതു കാരണമാണ് ഇയാൾക്കെതിരെ പൊലിസ് നടപടിയെടുക്കാത്തതെന്നും മിനി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.ഇയാളുടെയും കൂട്ടാളികളുടെയും ശല്യം കാരണം വീട്ടിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത് വ്യാജ ചെക്കു കേസിൽ കുടുക്കുമെന്നാണ് ഇവർ ഭീഷണിപ്പെടുത്തുന്ന തെന്നും മിനി പറഞ്ഞു.