കൊച്ചി: നാദിർഷായുടെ ഈശ്വാ സിനിമാ വിവാദത്തിന് പുതിയ തലം. ഡോ സാമുവൽ മാർ ഐറേനിയോസ് മെത്രാപൊലീത്ത ഈ വിഷയത്തിലെ വിവാദം പുതിയ തലത്തിലെത്തിക്കുകയാണ്. മോഹൻലാലും മമ്മൂട്ടിയും വരെ ഇതോടെ വിമർശനത്തിന്റെ ഭാഗമാകുന്നു.

സിനിമാപ്പേര് വിവാദം ഇനിയും ആളിക്കത്തും. ക്രൈസ്തവ ബിംബങ്ങളെ തകർക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം എന്ന ആരോപണം കൂടുതൽ ശക്തമാക്കുകയാണ് ഒരു വിഭാഗം. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ തുമ്പമൺ ഭദ്രാസനം മാർ ഗ്രിഗോറിയോസിന്റെ വാക്കുകളും ഇതിന്റെ സൂചനയാണ്.

ഓർത്തഡോക്സ് ക്രിസ്ത്യൻ മൂവ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ ആവിഷ്‌കാരസ്വാതന്ത്യത്തിന്റെ കാണാപ്പുറങ്ങൾ ഈശോയും ഈശോ എന്ന സിനിമയും എന്ന സംവാദത്തിൽ ഡോ സാമുവൽ മാർ ഐറേനിയോസ് മെത്രാപൊലീത്ത പറഞ്ഞ വാക്കുകൾ വിവാദമാകുകയാണ്.

ഈശോ എന്ന പേര് മാത്രമിട്ടാൽ മതി ഒരു പരസ്യവും കൂടാതെ നിർമ്മാതാവിന് നല്ല സാമ്പത്തിക ലാഭമുണ്ടാക്കാൻ കഴിയുമെന്ന് മെത്രാപൊലീത്ത പറയുന്നു. 80- 90 കാലഘട്ടത്തിലെ സിനിമകൾ വളരെ പോസിറ്റീവായ ക്രൈസ്തവ ബിംബങ്ങളാണ് അവതരിപ്പിച്ചത്. എന്നാൽ പിന്നീട് ഇവ പാടേ മാറ്റപ്പെട്ടു. ഇതിന് പിന്നിൽ തീർച്ചയായും ഹിഡൻ അജണ്ടയുണ്ട്.

ലൂസിഫർ സിനിമയുടെ കാര്യമെടുക്കാം. അവർ ലൂസിഫർ എന്ന നാമം ജനകോടികളെ കൊണ്ട് ഉച്ചരിപ്പിച്ചു. ഏറ്റവും കൂടുതൽ ആളുകൾ ആ സമയത്ത് നെറ്റിൽ തിരഞ്ഞത് ഇല്യൂമിനാറ്റി അല്ലെങ്കിൽ ലൂസിഫർ എന്നാണ്, ഉദ്ദേശ്യം വ്യക്തമല്ലേ.

വലത് ചെവിയിൽ കടുക്കനുമിട്ട് മുടി കട്ട് ചെയ്യുന്നതിൽ പോലും ഇത്തരം പൈശാചിക ബിംബങ്ങൾ കാണാം മമ്മൂട്ടി കോടികൾ വാങ്ങിയിട്ടാണ് വലതുചെവിയിൽ കടുക്കനിടുന്നത്. അദ്ദേഹം പറഞ്ഞു.