മലപ്പുറം: മുസ്ലിം ലീഗിന്റെ രാഷ്ട്രീയം അറിയാത്തത് മുഖ്യമന്ത്രിയുടെ അറിവില്ലായ്മയാണെന്നും സമുദായ വിഷയങ്ങളിൽ ലീഗ് പ്രതികരിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീർ എംപി. മുഖ്യമന്ത്രിക്ക് ആവശ്യം ഇല്ലാത്ത സംശയം വന്നാൽ ദൂരീകരിക്കാൻ ആവില്ലെന്നും മുഖ്യമന്ത്രി ലീഗിന്റെയും കേരളത്തിന്റെയും കഴിഞ്ഞ കാല ചരിത്രം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അട്ടിപ്പേർ എന്നതിന്റെ അർത്ഥം മുഖ്യമന്ത്രിക്ക് തന്നെ അറിയില്ലെന്നും ലീഗ് അട്ടിപ്പേർ അവകാശപെട്ടിട്ടില്ലെന്നും ഇ.ടി പറഞ്ഞു. ന്യൂനപക്ഷങ്ങൾ ലീഗിനെ വിശ്വസിക്കുന്നുണ്ടെന്നും അതിന്റെ തെളിവ് ആണ് കോഴിക്കോട് സമ്മേളനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിസി നിയമനത്തിൽ സർക്കാറിന് രാഷ്ട്രീയ താൽപ്പര്യമാണെന്നും ഗവർണറോട് സർക്കാരിന് ശത്രുത മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ സർക്കാർ യുദ്ധം അനാരോഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണോ, അല്ലെങ്കിൽ മതസംഘടനയാണോ എന്നകാര്യം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രതികരിച്ചിരുന്നു. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ലീഗ് ശ്രമിക്കുന്നത്. വഖഫ് ബോർഡ് വിഷയത്തിൽ സർക്കാരിന് പിടിവാശിയില്ല. ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ അട്ടിപ്പേറവകാശം ഞങ്ങൾക്കാണ് എന്ന് പറഞ്ഞുകൊണ്ട് വന്നാൽ അത് അംഗീകരിക്കാൻ ഞങ്ങൾ തയ്യാറല്ല. സംസ്ഥാനത്ത് വലിയ തോതിലുള്ള വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മാടായിയിൽ സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പിണറായി മുസ്ലിം ലീഗിനെ കടന്നാക്രമിച്ചത്.