കൊച്ചി: കൊച്ചിയിൽ ഒരു പ്രമുഖ നടി ക്വട്ടേഷൻ പ്രകാരം ക്രൂരമായ ലൈംഗിക പീഡനത്തിനു ഇരയായ കേസ് ഇപ്പോഴും കോടതിയിൽ തുടരുന്നതിനിടെ സിനിമാ ലോകത്തു നിന്നും ഞെട്ടിക്കുന്ന മറ്റൊരു പീഡന വാർത്ത. ഒരു പ്രമുഖ നടിയാണ് ലൈംഗിക പീഡന ആരോപണവുവമായി രംഗത്തെത്തിയത്. നടി പീഡിപ്പിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടനുമായി അടുപ്പം പുലർത്തുന്ന പ്രമുഖ നിർമ്മാതാവിന് നേരെയാണ് ഇപ്പോൾ ലൈംഗിക പീഡന പരാതി ഉയരുന്നത്. ഒട്ടുവളരെ സിനിമകൾ നിർമ്മിച്ച മലയാള സിനിമയിലെ കരുത്തനാണ് പ്രതി സ്ഥാനത്തുള്ള നിർമ്മാതാവ്. ലൈംഗിക പീഡന പരാതി മലയാള സിനിമയിൽ നിന്ന് വീണ്ടും വന്നതിൽ മലയാള സിനിമാ പ്രമുഖർക്ക് ഞെട്ടലുണ്ട്. കാര്യം അന്വേഷിച്ചപ്പോൾ ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ട് എന്നാണ് അവർക്കും അറിയാൻ കഴിഞ്ഞത്.

പച്ചയായ ലൈംഗിക ആരോപണം ഉന്നയിച്ചാണ് പ്രമുഖ മലയാള നടി പ്രമുഖ നിർമ്മാതാവിനെതിരെ കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതി കൊച്ചി പൊലീസ് സ്വീകരിച്ചെങ്കിലും ഒരു നടപടിയും സ്വീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. പരാതി ഒതുക്കി തീർക്കാൻ ശക്തമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതാണ് പരാതിക്ക് എഫ്‌ഐആർ ആകാത്തത്. നടിയെ പീഡിപ്പിച്ച പ്രമുഖ നിർമ്മാതാവിന്റെയും പേരുകൾ മറുനാടൻ മലയാളിക്ക് അറിയാമെങ്കിലും ഞങ്ങൾ അത് തത്ക്കാലം അത് പുറത്തുവിടുന്നില്ല. പരാതി പൊലീസ് സ്‌റ്റേഷനിൽ ഉണ്ടെങ്കിലും എഫ്‌ഐആർ ഇടാത്തതു കൊണ്ടാണ് നടിയെ പീഡിപ്പിച്ച നിർമ്മാതാവിന്റെ വിവരം പുറത്തുവിടാത്തത്.

നടി കാറിൽ ക്രൂര പീഡനത്തിന് ഇരയായതിന് ശേഷം മലയാള സിനിമയിലെ പീഡനങ്ങൾ തടയാൻ ഒരു സംഘം നടിമാർ രൂപംകൊടുത്ത ഡബ്ല്യുസിസിയും പരാതിയെക്കുറിച്ച് അറിഞ്ഞിട്ടുണ്ട്. അവരും ഈ പരാതിയിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രമുഖ നിർമ്മാതാവിന് പൊലീസ് സമയം നൽകുകയാണ്. പരാതി നടിയെ കൊണ്ട് പിൻവലിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ പേരിലാണ് നിർമ്മാതാവിന് ഇതിന് സമയം നൽകുന്നത്. നിർമ്മാതാവ് ആണെങ്കിൽ പരാതി ഒത്തുതീർക്കാൻ തിരക്കിട്ട ശ്രമത്തിലാണ്. വാർത്ത വരും മുൻപേ പരാതി ഒതുക്കി തീർക്കാനാണ് ശ്രമിക്കുന്നത്.

പരാതിയിൽ മേൽ നടപടികൾ സ്വീകരിക്കാൻ ആയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പരാതിയിൽ എഫ്‌ഐആർ ഇട്ടിട്ടില്ല. പരാതിയിൽ അന്വേഷണം നടക്കുകയാണ്. ഇത്തരം ഒരു സംഭവം നടന്നുവെന്ന് ഞങ്ങൾക്ക് കൂടി ബോധ്യപ്പെടണം. അതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് നടക്കുന്നത്. അന്വേഷണത്തിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണോ എന്ന് ഞങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ശരിയെന്നു തെളിഞ്ഞാൽ എഫ്‌ഐആർ ഇടുകയും മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

പരാതിയെക്കുറിച്ച് ആദ്യം മറുനാടൻ അന്വേഷണം നടത്തിയപ്പോൾ പരാതിയിലെ കാര്യങ്ങൾ വിട്ടുപറയാൻ കൊച്ചി പൊലീസ് തയ്യാറായിരുന്നില്ല. അപ്പോൾ തന്നെ ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുകയാണെന്ന് സൂചനകൾ ലഭിച്ചിരുന്നു. പൊലീസ് അത് പുറത്ത് പറയാൻ തയ്യറാകാതിരുന്നതും ഈ ഒത്തുതീർപ്പിന് ഭാഗമായുള്ള നീക്കങ്ങൾ കാരണമായിരുന്നു. പക്ഷെ നടി പരാതിയിൽ ഉറച്ചു നിന്നതോടെയാണ് ഒത്തുതീർപ്പ് ശ്രമം പൊളിഞ്ഞതും. ഒത്തുതീർപ്പ് ശ്രമം ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും ഒത്തുതീർപ്പിനു നടി തയ്യാറായിട്ടില്ല. പക്ഷെ കാര്യങ്ങൾ എങ്ങിനെ പോകുന്നു എന്ന് നിരീക്ഷിക്കുന്നതിനാലാണ് പരാതിയിൽ എഫ്‌ഐആർ വൈകുന്നത്.

പ്രമുഖ നടി കാറിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. പല കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതിസ്ഥാനത്തുള്ള പ്രമുഖ നടൻ ദിലീപ് ഹർജികൾ നല്കിക്കൊണ്ടിരിക്കുന്നതിനാലാണ് ആ ബലാത്സംഗ കേസിൽ വിചാരണ വൈകുന്നത്. ആ കേസിനെ തുടർന്നാണ് മലയാള സിനിമയിൽ പൊട്ടിത്തെറികൾ ഉണ്ടായതും മലയാള സിനിമ പരസ്പരം ചേരി തിരിഞ്ഞതും. ഡബ്ള്യുസിസിയുടെ രൂപീകരണം വന്നതും ഈ നടീ പീഡനത്തിന്റെ പേരിൽ തന്നെയായിരുന്നു. ഇപ്പോൾ വീണ്ടും ഒരു ലൈംഗിക പീഡന പരാതി മലയാള സിനിമയിൽ നിന്നും ഉയരുകയാണ്. അപ്പുറമുള്ളതും ഒരു പ്രമുഖ നടി തന്നെയാണ്. ഒത്തുതീർപ്പുകൾ വിജയിച്ചില്ലെങ്കിൽ ദിലീപിന് പുറകെ ഒരു നിർമ്മാതാവ് കൂടി പീഡന പരാതിയിൽ അകത്താവുന്ന വാർത്തയാകും മലയാള സിനിമ അറിയുക.-