ന്യൂയോർക്ക്: അഫ്ഗാനിസ്ഥാനിൽ അഷ്‌റഫ് ഗനി ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചതോടെ താലിബാനും താലിബാൻ അനുകൂല പോസ്റ്റുകൾക്കും ഫേസ്‌ബുക്കിന്റെ വിലക്ക്. താലിബാനെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് വിലക്കേർപ്പെടുത്തുന്നതെന്ന് ഫേസ്‌ബുക്ക് തിങ്കളാഴ്ച അറിയിച്ചു.

എന്നാൽ താലിബാൻ അശയവിനിമയത്തിനായി ഫേസ്‌ബുക്കിന്റെ മെസേജിങ് ആപ്പായ വാട്സ് ആപ്പ് ഉപയോഗിക്കുന്നത് തുടരുന്നതായാണ് റിപ്പോർട്ട്. അഫ്ഗാനിസ്താനിലെ സാഹചര്യം കമ്പനി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വാട്സ് ആപ്പ് അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്നും ഫേസ്‌ബുക്ക് വക്താവ് അറിയിച്ചു.

ട്വിറ്ററിലും ആയിരക്കണക്കിന് ഫോളോവേഴ്സ് ആണ് താലിബാനുള്ളത്. താലിബാൻ അഫ്ഗാനിൽ ആധിപത്യം നേടിയതുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് ട്വിറ്റർ അപ്ഡേറ്റുകളാണ് ഉണ്ടായത്.

സമാധാനപരമായ അന്താരാഷ്ട്ര ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് താലിബാൻ വ്യക്തമാക്കുമ്പോഴും ജനങ്ങൾക്ക് എല്ലാവിധ സുരക്ഷിതത്വവും ഉറപ്പുനൽകുന്നുണ്ടെങ്കിലും രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം അഫ്ഗാനിൽ താലിബാൻ ആധിപത്യം തിരിച്ചുപിടിക്കുമ്പോൾ അഫ്ഗാൻ ജനതയുടെ മനുഷ്യവകാശങ്ങളേയും അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തേയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തേയും ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.

ലോകരാഷ്ട്രനേതാക്കളുടേയും അധികാരത്തിലുള്ള സംഘടനകളുടേയും അക്കൗണ്ടുകൾ സംബന്ധിച്ച് സാമൂഹികമാധ്യമകമ്പനികൾ ഈ വർഷം സുപ്രധാന തീരുമാനം കൈക്കൊണ്ടിരുന്നു. ക്യാപിറ്റോൾ കലാപത്തെ തുടർന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. ആഭ്യന്തരകലാപത്തെ തുടർന്ന് മ്യാന്മാർ സൈന്യത്തിനെതിരെയും സാമൂഹികമാധ്യമവിലക്കുണ്ടായിരുന്നു.