തിരുവനന്തപുരം: പിആർഡി വകുപ്പിന് കീഴിൽ സംസ്ഥാന സർക്കാർ ആരംഭിച്ച ഫാക്ട് ചെക്ക് സംവിധാനത്തിന് പിന്നിലും സൈബർ സഖാക്കളെ തീറ്റിപോറ്റാനുള്ള തന്ത്രം. പിആർഡിയിൽ തന്നെ നിരവധി പേർ പണിയില്ലാതിരിക്കുകയാണ്. പല പ്രോജക്ടുകളുടെ പേരിലാണ് ഈ ഇരിപ്പ്. ഇതിനിടെയിലാണ് ഫാക്ട് ചെക്കിങ് വിഭാഗം തുടങ്ങിയത്. ഇതിന് വേണ്ടി പുറത്തു നിന്ന് ആളെ എടുക്കുകയായിരുന്നു സർക്കാർ. ഇതിനായി ഖജനാവിൽ നിന്നും വർഷം തോറും ലക്ഷങ്ങൾ ഒഴുകുകയുമാണ്.

വ്യാജവാർത്തകൾ പരിശോധിച്ച് ജനങ്ങളെ അറിയിക്കും എന്ന അവകാശവാദത്തോടെയാണ് പിആർഡിക്ക് കീഴിൽ ഫാക്ട് ചെക്ക് വിഭാഗം ആരംഭിച്ചത്. ഫാക്ട് ചെക്ക് ഡിവിഷനായി ശമ്പള ഇനത്തിൽ മാത്രം സർക്കാർ ചെലവിടുന്നത് 13 ലക്ഷത്തിലധികം രൂപയാണ്. മൂന്ന് ഉദ്യോഗസ്ഥരാണ് ഫാക്ട് ചെക്ക് വിഭാഗത്തിൽ ജോലി ചെയ്യുന്നത്. ഇവരുടെ ശമ്പളമായി മാത്രം 13,34,280 രൂപ ചെലവിടുന്നു. ഒരു ഡിസൈനർ, രണ്ടു സോഷ്യൽ മീഡിയ എഡിറ്റർമാർ എന്നിവരാണ് ഫാക്ട് ചെക്ക് ഡിവിഷനിൽ ഉള്ളത്.

വ്യാജ പ്രചാരണങ്ങൾ കണ്ടെത്താനും തടയാനും നടപടികൾക്കുമാണ് സർക്കാർ ഫാക്ട് ചെക്ക് ഡിവിഷൻ രൂപീകരിച്ചതെങ്കിലും പ്രവർത്തനം തുടങ്ങി ആദ്യ ദിവസങ്ങളിൽ ഇതിന്റെ തനിസ്വരൂപം പുറത്തു വന്നു. എല്ലാ ചാനലുകളും പത്രങ്ങളും നിരീക്ഷണ വിധേയമാകുന്നില്ല. താൽപ്പര്യമുള്ള മാധ്യമങ്ങൾ മാത്രമാണ് ഫാക്ട് ചെക്കിന് വിധേയമാകുന്നത്. കുത്തിയിരുന്നു നോക്കിയിട്ടും ഇതുവരെ മറുനാടന്റെ വാർത്ത വ്യാജമാണെന്ന് കണ്ടെത്താനായില്ലെന്ന വസ്തുതയും ഉണ്ട്. ഇത് സൈബർ സഖാക്കളേയും വെട്ടിലാക്കുന്നു.

മാധ്യമത്തിലെ പിഎസ് എസി പരീക്ഷയുടെ രേഖകൾ സർക്കാർ പ്രസിൽ നിന്ന് മോഷണം പോയ വാർത്ത ഫാക്ട് ചെക്കിംഗുകാർ വ്യാജമെന്ന് കള്ളമായി പ്രചരിച്ചിപ്പിച്ചിരുന്നു. ഇതോടെ സർക്കാർ വിരുദ്ധ വാർത്തകളെ വിമർശിക്കാനാണ് ഫാക്ട് ചെക്കിങ് എന്ന വാദവും സജീവമായി. ഇതോടെ പൊതുസമൂഹത്തിൽ നിന്നും വലിയ വിമർശനമാണ് ഫാക്ട് ചെക്ക് വിഭാഗം നേരിടുന്നത്. ഇതിനിടെയാണ് പുതിയ വിവാദവും എത്തുന്നത്. അതിനിടെ വാർത്തകളുടെ ഉറവിടം ഹാജരാക്കിയില്ലെങ്കിൽ അതിനെ വ്യാജ വാർത്തയാക്കുമെന്ന മുന്നറിയിപ്പും പുറത്തു വന്നിട്ടുണ്ട്.

അച്ചടിവകുപ്പിലെ അഴിമതി സംബന്ധിച്ച പത്രവാർത്ത വ്യാജമാണെന്ന് ആദ്യം റിപ്പോർട്ട് ചെയ്ത ഫാക്ട് ചെക്ക് പിന്നീട് സംഭവം സത്യമാണെന്ന് തെളിഞ്ഞതോടെ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് മുക്കിയാണ് വിവാദത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇതിനെതിരെ മാധ്യമം പത്രം വലിയ പ്രതിഷേധം ഉയർത്തി. സർക്കാർ പ്രസിന്റെ ഡയറക്ടർ പറഞ്ഞതു കൊണ്ടാണ് അങ്ങനെ ചെയ്തതെന്ന ഫാക്ട് ചെക്കിങ് വിഭാഗത്തിന്റെ വെളിപ്പെടുത്തലും വൈറലായി.

വ്യാജവാർത്തകളും പ്രചരണങ്ങളും ഫാക്ട് ചെക്കിന് ജനങ്ങൾക്ക് നേരിട്ട് കൈമാറാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് അറിയിച്ചിരുന്നു. ഇതിനായി വാട്‌സാപ്പ് നമ്പറും മറ്റും പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ സർക്കാരിനെതിരായ ആരോപണങ്ങളിലും വാർത്തകളിലും ഫാക്ട് ചെക്ക് പ്രതികരിക്കാത്തത് സമൂഹമാധ്യമങ്ങളിലടക്കം പരിഹാസത്തിന് വഴിവച്ചു. വയനാട്ടിലെ അപൂർവ്വ രോഗത്തിന്റെ വാർത്ത 24 ചാനൽ കൊടുത്തിരുന്നു. ഇതിലും വ്യക്തത വരുത്താൻ അവർ മടിച്ചു.

ഇതോടെ മാധ്യമസ്വാതന്ത്ര്യത്തിനെതിരാണ് ഫാക്ട് ചെക്ക് സംവിധാനമെന്നും മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായി വാർത്ത നൽകുന്ന മാധ്യമങ്ങളെ കണ്ടെത്തി നിശബ്ദരാക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നുമുള്ള ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തു വന്നിരുന്നു. സർക്കാർ പ്രസിൽ നിന്നും ഒ.എം.ആർ ഷീറ്റ് അച്ചടിയുമായി ബന്ധപ്പെട്ട് വാർത്ത എഴുതിയ മാധ്യമ പ്രവർത്തകനോട് വിശദീകരണം പോലും ചോദിക്കാതെ വ്യാജ വാർത്ത എന്ന ചാപ്പയടിച്ചു പി.ആർ.ഡി ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പ്രസിൽ നിന്നും ഒ.എം.ആറിന്റെ രഹസ്യ ഫയലുകൾ നഷ്ടപ്പെട്ടതായും ബൈൻഡറെ സസ്പെൻഡ് ചെയ്തു

കഴിഞ്ഞ പതിനൊന്നാം തീയതി അച്ചടി വകുപ്പ് ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഈ വാർത്ത മാധ്യമം പത്രം പ്രസിദ്ധീകരിച്ചിരുന്നു.ഈ വാർത്തയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു താൻ കത്ത് നൽകിയിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സൈബർ ഗുണ്ടകളെ വച്ചു സിപിഎം നടത്തുന്നത് പി.ആർ.ഡിയെ ഉപയോഗിച്ചു മുഖ്യമന്ത്രി ചെയ്യുകയാണ്. അച്ചടി, പിആർ.ഡി.എന്നീ രണ്ട് വകുപ്പുകളൂം മുഖ്യമന്ത്രിയുടെ കീഴിലാണ്. മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ അഴിമതിയും ക്രമക്കേടും നടക്കുന്നത് എന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

വസ്തുതകളുടെ അടിസ്ഥാനത്തിൽ ചെയ്യുന്ന വാർത്ത സർക്കാരിന് എതിരാണെങ്കിൽ മാധ്യമ പ്രവർത്തകരുടെ മേൽ കുതിര കയറുകയും ബഹിഷ്‌കരിക്കുകയുമാണ് ചെയ്യുന്നത്. മീഡിയ സെൻസർഷിപ്പിലൂടെ അസുഖകരമായ വാർത്തകളെ ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്ളാറ്റ് നിർമ്മാണത്തിൽ സർക്കാരിന് ബന്ധമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞത്. ആദ്യം ചാപ്പയടിക്കേണ്ടത് മുഖ്യമന്ത്രി പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളുടെ മേലെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാൻ ശ്രമിക്കുന്ന ചാപ്പയടികളിൽ നിന്നും സർക്കാർ പിന്മാറണമെന്നും സത്യസന്ധമായി മാധ്യമങ്ങൾക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പ് വരുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.