മുംബൈ: കോവിഡ് എന്ന മഹാമാരിയെയും ദുരിതമനുഭവിക്കുന്ന മനുഷ്യനെയും ചൂഷണം ചെയ്യുന്ന പലകഥകൾ ഇതിനോടകം നമ്മൾ കേട്ടിട്ടുണ്ട്. ഇതിൽ കോവിഡ് മരുന്നിന്റെ പേരിൽ വ്യാജമരുന്ന് നിർമ്മിച്ച് വിപണനം വ്യാപകമാകുന്നതാണ് പുതിയ ഭീഷണി.ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഫവിപിരവിറിന്റെ പേരിലാണ് രാജ്യത്ത് വ്യാജമരുന്നുകൾ വ്യാപകമാകുന്നത്. വ്യാജമരുന്ന് നിർമ്മിച്ചതിനും വിതരണം ചെയ്തതിനും ഒരാളെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തു.

മീററ്റിലെ ഒരു മരുന്ന് നിർമ്മാണശാലയിലെ ജീവനക്കാരനായ സന്ദീപ് മിശ്രയാണ് പിടിയിലായത്. വ്യാജ കോവിഡ് മരുന്നുകളുടെ നിർമ്മാണവും വിൽപനയുമായി ബന്ധപ്പെട്ട് ഇതുവരെയായി മൂന്ന് പേരെ മുംബയ് പൊലീസ് പിടിക്കൂടിയിട്ടുണ്ട്.രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയുടെ ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്‌മിനിസ്‌ട്രേഷൻ വിഭാഗം മുംബയിൽ നടത്തിയ റെയ്ഡിൽ ഒന്നരകോടി രൂപ വിലവരുന്ന ഫവിമാക്‌സ് 400, ഫവിമാക്‌സ് 200, ഹൈഡ്രോക്‌സി ക്‌ളോറോക്വിൻ എന്നീ മരുന്നുകളുടെ വ്യാജന്മാരെ കണ്ടെത്തുകയായിരുന്നു.

ഈ മരുന്നുകളുടെ പിറകിൽ കണ്ട മാക്‌സ് റിലീഫ് എന്ന മരുന്നുകമ്പനിയുടെ വേരുകൾ തപ്പി പോയപ്പോഴാണ് ഞെട്ടിക്കുന്ന പല വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തുന്നത്. റെക്കാഡുകൾ അനുസരിച്ച് ഹിമാചൽ പ്രദേശിൽ പ്രവർത്തിക്കുകയായിരുന്ന മരുന്നു കമ്പനിയെ കുറിച്ച് അവിടുത്തെ ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോഴാണ് അങ്ങനെ ഒരു കമ്പനി അവിടെ പ്രവർത്തിക്കുന്നില്ല എന്ന് മുംബയിലെ ഉദ്യോഗസ്ഥർ മനസ്സിലാക്കുന്നത്. കൂടുതൽ അന്വേഷണത്തിൽ മാക്‌സ് റിലീഫിന്റെ നോയിഡയിലെ ഫാക്ടറിയിൽ ഉണ്ടാക്കുന്ന വ്യാജ മരുന്നുകൾ വളരെകാലമായി മഹാരാഷ്ട്രയിലുടനീളം വിൽക്കുന്നതായി കണ്ടെത്തി.

മെയ്‌ 30ന് മാക്‌സ് റിലീഫിന്റെ ഉടമയായ സുധീപ് മുഖർജി ഫുഡ് ആൻഡ് ഡ്രഗ്‌സ് ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാവുകയും കമ്പനിയുമായി ബന്ധപ്പെട്ട ചില രേഖകൾ സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഒറ്റനോട്ടത്തിൽ തന്നെ ആ രേഖകൾ എല്ലാം വ്യാജമാണെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ പൊലീസിൽ രേഖാമൂലം പരാതി നൽകുകയായിരുന്നു.തുടർന്ന് അന്വേഷണം ഏറ്റെടുത്ത പൊലീസ് ഉത്തർപ്രദേശിലെ മീറത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും സുധീപ് മുഖർജിക്ക് മരുന്നുകൾ നിർമ്മിച്ചു നൽകിയിരുന്ന സന്ദീപ് മിശ്രയെ അറസ്റ്റ് ചെയ്യുകയായിരുന്നു.