കുവൈറ്റ് സിറ്റി: പ്രവാസികളുടെ താമസ സ്ഥലത്ത് കയറി മോഷണം നടത്തിയ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‍തു. അന്വേഷണ ഉദ്യോഗസ്ഥനെന്ന വ്യാജേനയായിരുന്നു യുവാവ് മോഷണം നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥരുടേതിന് സമാനമായ വസ്‍ത്രം ധരിച്ച് നായയുമായിട്ടായിരുന്നു ഇയാൾ തട്ടിപ്പിനെത്തിയത്.

നായയുടെ സഹായത്തോടെ മയക്കുമരുന്ന് കണ്ടെത്താൻ പരിശോധന നടത്തുന്നെന്ന തരത്തിലായിരുന്നു ഇയാളുടെ പ്രവർത്തന രീതി. കർഫ്യൂവിന് മുമ്പ് പ്രവാസികളുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയ ഇയാൾ, മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് ആരോപിച്ച് മൂന്ന് പേരിൽ നിന്ന് പണം കവരുകയും ചെയ്‍തു. വിവരം ലഭിച്ചതനുസരിച്ച് അഹ്‍മദി സെക്യൂരിറ്റി ഡയറക്ടർ പട്രോൾ സംഘത്തെ അയക്കുകയും പിടികൂടാനായി കെണിയൊരുക്കുകയുമായിരുന്നു. പതിവുപോലെ നായയുമായെത്തി പരിശോധന നടത്തുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയോടെ പിടികൂടി.