തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ ഡൽഹിയിൽ അടക്കം രോഗവ്യാപനം രൂക്ഷമായിരുന്ന കാലയളവിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് മാതൃഭൂമി ചാനലിനും അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിമിനുമെതിരെ കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയത്തിനും കേരള പൊലീസ് മേധാവിക്കും പരാതി. യുവമോർച്ച പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനാണ് പരാതി നൽകിയിരിക്കുന്നത്.

ഏപ്രിൽ 23 വൈകിട്ട് വാർത്ത വായിക്കുമ്പോൾ ഹാഷ്മി പറഞ്ഞത് ഡൽഹി ഗംഗാറാം ആശുപത്രിയിൽ 25 പേര് ഓക്സിജൻ കിട്ടാതെ പിടഞ്ഞു മരിച്ചുവെന്നാണ്. എന്നാൽ അതേ ദിവസം വൈകിട്ട് മൂന്നിന് തന്നെ ഡൽഹി ഗംഗാറാം ആശുപത്രി ചീഫ് മാധ്യമങ്ങളെ കണ്ടു ഈ വാർത്ത തെറ്റാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എല്ലാ മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

എന്നിട്ടും ഹാഷ്മിയും മാതൃഭൂമിയും വാർത്ത വളച്ചൊടിക്കുകയായിരുന്നു. രാജ്യത്തെ ഭരണകൂടത്തിന് എതിരെ ജനങ്ങളെ പ്രകോപിതരാക്കി കലാപം ഉയർത്താൻ ഉള്ള ശ്രമം ആണോ എന്ന് പോലും സംശയിക്കേണ്ടി ഇരിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. കേന്ദ്ര വാർത്താ വിനിമയ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിനും, കേന്ദ്രമന്ത്രി എൽ മുരുകനുമാണ് പരാതി നൽകിയിരിക്കുന്നത്.



രാജ്യത്തെ അപമാനിക്കുന്നതിനായി വ്യാജവാർത്തകൾ സംപ്രേഷണം ചെയ്തതിന് മാതൃഭൂമി ചാനലിനും അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിമിനുമെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.

'ഒറ്റദിനം 50 പേർ രാജ്യത്ത് ഓക്സിജൻ കിട്ടാതെ മരിച്ചു. ഡൽഹി ഗംഗാറാം ആശുപത്രിയിൽ 25 പേര് ഓക്സിജൻ കിട്ടാതെ പിടഞ്ഞു മരിച്ചു' എന്നുള്ള വ്യാജവാർത്തകൾ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മാതൃഭൂമിക്കും അവതാരകനുമെതിരെ പരാതി.

ഏപ്രിൽ 23 ന് മാതൃഭൂമി ചാനലിന്റെ പ്രൈം ടൈം ന്യൂസിന്റെ ഓപ്പണിങ് റിമാർക്കിൽ അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിം അയാൾക്ക് തോന്നിയ അസത്യമായ കാര്യങ്ങളാണ് വിളിച്ചു പറഞ്ഞതെന്ന് പ്രശാന്ത് ആരോപിക്കുന്നു. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഡൽഹി സർക്കാർ കോടതിയിൽ സമർപ്പിച്ച വിദഗ്ദ്ധ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പ്രസ്തുത തീയതികളിൽ ഒരൊറ്റ ആൾ പോലും ഡൽഹിയിൽ ഓക്സിജൻ ലഭിക്കാതെ മരിച്ചിട്ടില്ലന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.