കോഴിക്കോട്: കോവിഡ് വാക്സിൻ എടുത്ത ശേഷം ടെറ്റനസ്(ടി.ടി.)വാക്സിനെടുത്തയാൾ മരിച്ചെന്നുള്ള വാട്സ്ആപ് പ്രചാരണം വ്യാജമാണെന്ന് ഡോക്ടർമാർ. കോവിഡ് വാക്സിന് ശേഷം ടി.ടി. എടുക്കുന്നതുകൊണ്ട് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം ഡോക്ടർ ആർ. ശ്രീജിത്ത് വ്യക്തമാക്കുന്നു. മൃതമായ അണുക്കളെ ഉപയോഗിച്ച് നിർമ്മിക്കുന്ന വാക്സിനുകൾ ഒരു തരത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നും കോവിഡ് വാക്സിനു ശേഷം ടി.ടി. എടുത്തതുകൊണ്ടാകില്ല മരണം സംഭവിച്ചതെന്നും അത് സ്വാഭാവിക മരണമാകാമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

രണ്ട് വാക്സിൻ എടുത്താലും മൃഗങ്ങളുടെ ആക്രമണമോ മറ്റോ ഉണ്ടായാൽ റാബിസ് ഉൾപ്പെടെയുള്ളവ അടിയന്തരമായി നൽകേണ്ടിവരും. ഇത് ഒരിക്കലും ജീവന് ഭീഷണിയാവില്ല. അതേസമയം, വാക്സിൻ യഥാസമയം എടുത്തില്ലെങ്കിൽ അത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു. കോവിഡ് വാക്സിന് ശേഷം ടി.ടി. എടുത്താൽ മരണം വരെ സംഭവിക്കുമെന്ന തരത്തിൽ വ്യാപകമായി ഓഡിയോ പ്രചരിച്ചിരുന്നു.

'ടി.ടി. കുത്തിവെപ്പെടുത്ത് പിറ്റേദിവസം കോവിഡ് വാക്‌സിൻ സ്വീകരിച്ചതിനാൽ ഒരാൾ മരിച്ചിരിക്കുന്നു. ഇങ്ങനെ മരിക്കുന്ന മൂന്നാമത്തെ ആളാണിത്. ശരീരത്തിൽ മുറിവ് പറ്റിയിട്ട് ടി.ടി. എടുത്ത് പെട്ടെന്ന് തന്നെ വാക്‌സിനെടുക്കരുതെന്ന് വീട്ടിലുള്ളവരോട് പ്രത്യേകം പറയണം. നേരെ തിരിച്ച് കോവിഡ് വാക്‌സിനെടുത്തിട്ടുണ്ടെങ്കിൽ ടി.ടിയും എടുക്കേണ്ട. ചില ഡോക്ടർമാരും നഴ്‌സുമാരും ഇക്കാര്യം അന്വേഷിക്കുന്നില്ല,' എന്നായിരുന്നു ഇതുസംബന്ധിച്ച് വ്യാപകമായി വാട്സ്ആപ് വഴി പ്രചരിച്ചിരുന്നത്.