ഭോപാൽ: അഞ്ചംഗ കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ഖരക്പുരിലാണ് ദുരൂഹ സാഹചര്യത്തിൽ അഞ്ചംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സർക്കാർ ജീവനക്കാരനായിരുന്ന ധരംദാസ് സോണി(62), ഭാര്യ പൂന(55). മകൻ മനോഹർ(27), ഭാര്യ സോനം(25) ഇവരുടെ നാലുവയസുകാരനായ മകൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബത്തിന്റേത് കൂട്ടആത്മഹത്യയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ സംഭവത്തിൽ ദുരൂഹതകൾ നിലനിൽക്കുന്നതായി പൊലീസ് പറഞ്ഞു. കുട്ടിയുടെയും യുവതിയുടെയും മൃതദേഹങ്ങളിൽ മുറിവേറ്റ പാടുകളുണ്ടായിരുന്നു. മനോഹറിന്റെ വസ്ത്രത്തിൽ രക്തക്കറയും കണ്ടെത്തി. ഇതോടെയാണ് ഇവരുടെ മരണത്തിൽ ദുരഹതയുള്ളതായി പൊലീസിന് സംശയം തോന്നിയത്. അഞ്ച് പേരുടെയും മൃതദേഹങ്ങൾ ഒരേസ്ഥലത്താണ് കിടന്നിരുന്നത്.

ധരംദാസിനെയും കുടുംബത്തെയും പുറത്തു കാണാത്തതിനാൽ അയൽക്കാർ പൊലീസിൽ വിവരമറിയിക്കുക ആിരുന്നു. തുടർന്ന് പൊലീസെത്തി വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങൾ കിടക്കുന്നത് കണ്ടത്. ഫൊറൻസിക് വിദഗ്ദ്ധർ സംഭവസ്ഥലം പരിശോധിച്ച് സാംപിളുകൾ ശേഖരിച്ചതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു.

പോസ്റ്റുമോർട്ടത്തിനായി അഞ്ച് ഡോക്ടർമാരടങ്ങുന്ന സമിതി രൂപീകരിച്ചതായും വിശദമായ അന്വേഷണം ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സോണിയുടെ കുടുംബം സ്ഥലം വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി വിവരമുണ്ട്.