മലപ്പുറം: മലപ്പുറം വെളിയങ്കോട് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ മക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.വെളിയങ്കോട് ബദർ പള്ളിക്കടുത്ത് പള്ളിയകായിൽ ഹംസു ആണു മരിച്ചത്. 62 വയസ്സായിരുന്നു.മാസങ്ങളായിത്തുടരുന്ന കുടുംബവഴക്കാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.മരണത്തിൽ 2 മക്കളെയും മരുമകളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

വഴക്കിനെ തുടർന്ന് മാസങ്ങളായി ഹംസു കുടുംബവീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. വീട്ടിലേക്ക് കയറാനുള്ള കോടതി ഉത്തരവുമായി ചെന്നൈയിൽനിന്ന് കഴിഞ്ഞ ദിവസം ഭാര്യയും മക്കളും മരുമകളും എത്തിയപ്പോൾ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ ഹംസു ബോധരഹിതനായി എന്നാണ് മക്കൾ പൊലീസിൽ നൽകിയ വിവരം എന്നാണ് സംഭവത്തെക്കുറിച്ച് പെരുമ്പടപ്പ് പൊലീസ് പറയുന്നത്.

പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ അറിയാനാകൂ എന്നും പൊലീസ് പറഞ്ഞു.