സുൽത്താൻബത്തേരി: മുതുമലയിൽ കടുവയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. മുതുഗുളി പരേതനായ വീരൻചെട്ടിയാരുടെയും ജാനകിയുടെയും മകൻ കുഞ്ഞിക്കൃഷ്ണൻ (49) ആണ് മരിച്ചത്. പ്രദേശത്തെ വന്യമൃഗശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടുവരികയായിരുന്നു. എന്നാൽ, വനംവകുപ്പിന്റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനങ്ങളൊന്നും ഇതുവരെയായും ഉണ്ടായിട്ടില്ല. ഇതിനിടെയാണ് കർഷകൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്.

ഇതോടെ സംഭവസ്ഥലത്തെത്തിയ വകുപ്പ് അധികൃതർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നും മരിച്ച കുഞ്ഞിക്കൃഷ്ണന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതേ സമയം നഷ്ടപരിഹാരം എന്ന ആവശ്യം ആദ്യം ഉദ്യോഗസ്ഥർ അംഗീകരിച്ചില്ല.

കടുവയുടെ ആക്രമണമുണ്ടായത് വനത്തിനകത്ത് നിന്നാണെന്നും അതിനാൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നുമായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാൽ, ഇത് അംഗീകരിക്കാൻ നാട്ടുകാർ തയ്യാറായില്ല. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

തുർന്ന് സംഭവത്തിൽ പ്രതിഷേധിച്ച് ഗ്രാമീണർ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു.സംഘർഷം ശമിക്കാതെ വന്നതോടെ ആവശ്യങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

കുഞ്ഞിക്കൃഷ്ണൻ തന്റെ ആടുകളെ വനത്തിൽ മെയ്‌ക്കാൻ കൊണ്ടുപോയതായിരുന്നു. ഈ സമയമാണ് കടുവയുടെ ആക്രമണമുണ്ടായതെന്ന് കരുതുന്നു.