ന്യൂഡൽഹി: കർഷക പ്രതിഷേധം ശക്തമാകവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുദ്വാർ സന്ദർശിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഗുരുദ്വാരയിലെ 'സർപ്രൈസ് വിസിറ്റിൽ' ഗുണം ചെയ്തില്ലെന്നാണ് കർഷകരുടെ പ്രതികരണങ്ങളിൽ നിന്നും വ്യക്മാക്കുന്നത്. കർഷക പ്രതിഷേധത്തിന് പരിഹാരം കാണാൻ ഒരു തരത്തിലും മുൻകൈയെടുക്കാത്ത മോദിയുടെ ഗുരുദ്വാര സന്ദർശനത്തിനും പിന്നാലെയുള്ള ട്വീറ്റിനും വലിയ രീതിയിലുള്ള വിമർശനം ഉയർന്നുവന്നിട്ടുണ്ട്.

തണുപ്പത്തുകിടന്ന് പ്രതിഷേധിക്കുന്ന കർഷകരെ കാണാൻ നേരമില്ലാത്ത മോദിയുടെ ഗുരുദ്വാര സന്ദർശനം വെറും നാടകമാണെന്നാണ് കർഷകരുടെ പ്രതികരണം. നാടകം കളിക്കുകയല്ല നിയമം പിൻവലിക്കുകയാണ് വേണ്ടതെന്നും കർഷകർ പറഞ്ഞു. കർഷക സമരം ശക്തമാകുന്നതിനിടെയാണ് ഇന്ന് 'അപ്രതീക്ഷിതമായി' മോദി സിഖ് മത വിശ്വാസികളുടെ ആരാധനാലയമായ ഡൽഹിയിലെ ഗുരുദ്വാര സന്ദർശിച്ചത്. നേരത്തെ നിശ്ചയിക്കപെടാത്തതിനാൽ സന്ദർശന സമയത്ത് ഗുരുദ്വാരയിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കർഷക പ്രതിഷേധം കേന്ദ്രത്തിന്റെ കയ്യിലൊതുങ്ങില്ലെന്ന് മനസ്സിലായതോടെ പ്രതിഷേധിക്കുന്ന സിഖ് കർഷകരെ പ്രീതിപ്പെടുത്താനാണ് മോദിയുടെ ഈ നീക്കമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. കാർഷിക നിയമം കർഷകർക്ക് ഗുണം ചെയ്യുമെന്നും പിൻവലിക്കേണ്ട ആവശ്യം ഇല്ലെന്നുമാണ് മോദി നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുന്നത്.

കാർഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കർഷകർക്ക് മുന്നിൽ വിനയത്തോടെ തല കുനിച്ച് ചർച്ചയ്ക്ക് തയ്യാറാണെന്നാണ് മോദി പറഞ്ഞിരുന്നെങ്കിൽ അതിനുള്ള നീക്കങ്ങൾ ഇതുവരെ നടത്തിയിട്ടില്ല. മധ്യപ്രദേശിലെ കർഷകരെ വീഡിയോ കോൺഫറൻസ് വഴിയാണ് മോദി അഭിസംബോധന ചെയ്തത്. എന്നാൽ നിയമം പിൻവലിക്കുന്നതുവരെ തങ്ങൾ പ്രതിഷേധം തുടരുമെന്ന ഉറച്ച തീരുമാനത്തിലാണ് കർഷകർ.

കേന്ദ്ര സർക്കാർ പ്രതിനിധികളോ, മോദിയോ കർഷകരെ സന്ദർശിക്കാത്തതിൽ വൻതോതിൽ വിമർശനം ഉയർന്നിരുന്നു. മോദിയുടെ ഗുരുദ്വാര സന്ദർശനവും കർഷകരെ സന്ദർശിക്കാത്തതും ഉയർത്തിക്കാട്ടി വൻ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മോദിയുടെ ഗുരുദ്വാര സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് സിംഘു അതിർത്തി സന്ദർശിക്കാനും അവിടെനിന്ന് ഫോട്ടോ എടുക്കാനുമാണ് സോഷ്യമീഡിയയിൽ ഉയരുന്ന കമന്റുകൾ. ഡൽഹി അതിർത്തി സന്ദർശിച്ച് രാജ്യത്തിന്റെ യഥാർഥ അവസ്ഥ എന്താണെന്ന് മനസിലാക്കാനും ആവശ്യപ്പെടുന്നുണ്ട്.