കാഞ്ഞങ്ങാട്: മഞ്ചേശ്വരം എംഎൽഎ എം സി ഖമുറുദ്ദീനെ ജയിലിലാക്കിയ ഫാഷൻ ഗോൾഡ് ജൂവലറിയുടെ തകർച്ചക്ക് പിന്നിൽ സ്വപ്ന സുന്ദരികളോ? കാഞ്ഞങ്ങാടിൽ നിന്ന് പ്രസിദ്ധികരിക്കുന്ന പ്രാദേശിക പത്രമായ ലെറ്റസ്റ്റാണ് ഈ വിവരം പുറത്തു വിട്ടത്. 2015ൽ കാസർകോട് പുതിയ ബസ്്സ്റ്റാന്റ് പരിസരത്ത് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഖമർ ഫാഷൻ ഗോൾഡ് എന്ന സ്വർണ്ണാഭരണ ശാല ഉദ്ഘാടനം ചെയ്തത്. തുടക്കത്തിൽ തന്നെ ഇവിടെ എത്തിയ ഇരുപതുകാരിയും അതിസുന്ദരിയുമായ പെൺകുട്ടിയാണ് ഇതിന്റെ തകർച്ചക്ക് ഇടയാക്കിയ ഘടകങ്ങളിൽ ഒന്ന് എന്നണ് ജീവനക്കാർ പറയുന്നത്.

ഈ യുവതിയിൽ ആദ്യം ആകർഷിക്കപ്പെട്ടത് ഇതിന്റെ ഒരു ഉടമയാണ്. ജൂവലറി പ്രവർത്തനമാരംഭിച്ച ശേഷം, ആറുമാസക്കാലം ഉടമ കാസർകോട്ട് ജൂവലറിയിൽ പതിവായി എത്തുമായിരുന്നു. ജൂവലറിക്കകത്തും പുറത്തും സിസിടിവി ക്യാമറ ദൃശ്യങ്ങളുണ്ടായിരുന്നു. പെൺകുട്ടി പിന്നീട് ഇടക്കിടെ രണ്ടും മൂന്നും ദിവസങ്ങളിൽ ജൂവലറിയിൽ നിന്ന് അവധിയെടുത്ത് മുങ്ങിയ ദിവസങ്ങളിലല്ലാം, ഉടമ ജൂവലറി ആവശ്യത്തിനാണെന്ന് പറഞ്ഞ് ജൂവലറിയുടെ സ്വന്തം വാഹനത്തിൽ മംഗളൂരുവിലും, ബംഗളൂരുവിലുമെത്തിയിരുന്നു. ഈ രഹസ്യങ്ങൾക്ക് തെളിവുകളുണ്ടാക്കിയത് ഈ ജൂവലറിയിലെ ജീവനക്കാരായ രണ്ട് യുവാക്കളാണ്. മാസങ്ങൾ പിന്നിട്ടതോടെ ജൂവലറിയിൽ എത്തുന്ന പണം യുവതി സ്വന്തം നിലയിൽ കൈകാര്യം ചെയ്യാനും തുടങ്ങി. ആദ്യ ഉടമ യുവതിയെ മംഗളൂരുവിലെ ഹോട്ടൽ മുറിയിലെത്തിച്ച രഹസ്യം ജൂവലറിക്കകത്ത് ചർച്ചയായപ്പോഴാണ്, രണ്ടാമത്തെ ഉടമയും ഈവഴിക്ക് നീങ്ങിയത്. രണ്ടാമത്തെ ഉടമയും യുവതിയെ തനിച്ച് കർണ്ണാടകയിലെ ഹോട്ടൽ മുറികളിലെത്തിച്ച രഹസ്യവും ജൂവലറി ജീവനക്കാർ കണ്ടുപിടിച്ചു.

പിന്നീട് ഫാഷൻ ഗോൾഡ് ജൂവലറികളിലെത്തുന്ന പണവും സ്വർണ്ണവും യുവതി നേരിട്ടു കൈകാര്യം ചെയ്യാനും തുടങ്ങി. യുവതിക്ക് ഇരു ജൂവലറി ഉടമകളിലുമുണ്ടായിരുന്ന ആധിപത്യവും സ്വാതന്ത്ര്യവും തിരിച്ചറിയുമ്പോഴേക്കും ജൂവലറിയിൽ നിന്ന് 10 ലക്ഷം രൂപയോളം അവർ സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിക്കഴിഞ്ഞിരുന്നു. പണം പോയതിനുള്ള തെളിവുകൾ ലഭിച്ചപ്പോൾ ഉടമകൾ തമ്മിൽ അസ്വാരസ്യമുയർന്നുവെങ്കിലും, അവർക്ക് നടപടി ഒന്നും എടുക്കാൻ കഴിഞ്ഞില്ല. സ്ഥിതിഗതികൾ കൈവിടുമെന്ന് വന്ന ഘട്ടത്തിൽ യുവതിയെ ഒരു നാൾ പയ്യന്നൂർ ഫാഷൻ ഗോൾഡ് ശാഖയിലേക്ക് സ്ഥലം മാറ്റി. പക്ഷേ പ്രശ്നങ്ങൾ അവസാനിച്ചില്ല. ഉടകളുടെ വീരകഥകളുടെ ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക്മെയിൽ ചെയ്ത് ജല്ലറി ജീവനക്കാരായ രണ്ടു യുവാക്കൾ അവർക്ക് കഴിയാവുന്ന വിധത്തിൽ സ്വർണ്ണാഭരണങ്ങൾ കടത്തിക്കൊണ്ടുപോയി എന്നാണ് പിന്നീട് അറിയുന്നത്.

ഒരു ഞായറാഴ്ച ജൂവലറി തുറന്ന യുവാവ് 5 കിലോ സ്വർണം ഒറ്റയടിക്ക് കടത്തിക്കൊണ്ടുപോകുന്ന രംഗം വളരെ വ്യക്തമായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിരുന്നു. എന്നാൽ മിണ്ടിയാൽ യുവതിയുമൊത്തുള്ള ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഉടമകളെ ഭീഷണിപ്പെടുത്തിയ യുവാവ,് ഈ 5 കിലോ സ്വർണ്ണമുപയോഗിച്ച് ദക്ഷിണ കർണ്ണാടകയിലെ പുത്തൂരിൽ സ്വന്തമായി ആരംഭിച്ച ജൂവലറി ഇന്നും നല്ല നിലയിൽ തന്നെയുണ്ട്. അങ്ങനെയുള്ള പ്രശ്നങ്ങളാണ് ജൂവലറിയെ തകർച്ചതിലേക്ക് നയിച്ചത് എന്നാണ് ജീവനക്കാർ പറയുന്നത്. ഇങ്ങനെ പോയ പണം പിന്നെ തിരിച്ചുപിടിക്കാൻ ആയില്ല. അതോടെ ജൂവലറി തർച്ചയിലേക്ക് കൂപ്പുകുത്തി. ഈ വിഷയങ്ങളും ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.