കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ, കോടതിയിൽ കീഴടങ്ങിയ ജൂവലറി എംഡി പൂക്കോയ തങ്ങളെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. 100 കേസുകളാണ് ഇന്ന് പരിഗണിച്ചത്. ഈ കേസുകളിൽ ഇന്നു തന്നെ ജാമ്യാപേക്ഷയും നൽകി.

16 ന് തിങ്കളാഴ്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ഇന്ന് ഉച്ചക്ക് കാസർകോട് ക്രൈംബ്രാഞ്ചിന് മുമ്പാകെ കീഴടങ്ങുമെന്ന് സൂചന ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഹോസ്ദുർഗ് കോടതിയിൽ ഉച്ചയോടെ നടകീയമായി കിഴടങ്ങിയത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ചന്തേര ,ഹോസ്ദുർഗ്,ബേക്കൽ, കാസർകോട് ,പയ്യന്നുർ, തലശ്ശേരി, തൃശൂർ ഉൾപ്പടെ ഇയാൾക്ക് എതിരെ 166 കേസുകളാണ് ഉള്ളത്. ഇതിൽ 138 കേസും കാസർകോട് ജില്ലയിൽ തന്നെ.

ജൂവലറി ചെയർമാൻ മുൻ എം.എൽ എ മായ എം സി ഖമറുദ്ദീൻ അറസ്റ്റിലായതിനെ തുടർന്ന് നവംബർ 7 മുതൽ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഈ കാലയളവിൽ നേപ്പാളിൽ ഒളിവിൽ കഴിയുകയായിരുവെന്ന് പൂക്കോയ തങ്ങൾ പറഞ്ഞു. പ്രതിക്ക് വേണ്ടി അഡ്വ.പി.വൈ അജയകുമാർ കോടതിയിൽ ഹാജരായി.

രാഷ്ട്രീയമായി ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണിത്. കാസർകോട്-കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്‌പി. മൊയ്തീൻ കുട്ടി, ഡി വൈ എസ് പിഎം.സുനിൽകുമാർ, സി ഐ മധുസുതനൻ ,എസ് ഐ.ഒ.ടി.ഫിറോസ് ,സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പി പി. മധു എന്നിവരുടെ മേൽനേട്ടത്തിലാണ് ഫാഷൻ ഗോൾഡ് ജൂവലറി തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്. കണ്ണൂർ കാസർകോട് ജില്ലകളിലായി 21 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. പ്രതിയെ കസ്റ്റഡിയിൽ വിട്ട് കിട്ടാൻ രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും .