ചെന്നൈ: മക്കൾ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിക്കുന്നതു കണ്ടുനിൽക്കേണ്ടി വന്ന അച്ഛൻ ജീവനൊടുക്കി. വെല്ലൂർ ആമ്പൂരിലെ കുന്നിൻ മുകളിലെ ക്ഷേത്രത്തിൽ വിനായക ചതുർഥിക്കെത്തിയ ലോകേശ്വരന്റെയും മീനാക്ഷിയുടെയും മക്കൾ ജസ്വന്തും (8) ഹരിപ്രീതയും (6) ആണു മുങ്ങിമരിച്ചത്.വിഷമം സഹിക്കാനാവാതെ പിന്നാലെ അച്ഛൻ ലോകേശ്വരൻ ആത്മഹത്യ ചെയ്തു.

ഉത്തരാഖണ്ഡ് സ്വദേശികളായ ലോകേശ്വരനും ഭാര്യയും 10 വർഷമായി ആമ്പൂരിലാണ് താമസം.വിനായക ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായാണ് ലോകേശ്വരനും ഭാര്യയും മക്കളും കൈലാസഗിരി കുന്നിലെ മുരുകൻ കോവിലിലെത്തിയത്.ക്ഷേത്രകുളത്തിലാണു ദുരന്തമുണ്ടായത്. അമ്മ ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുക്കുന്നതിനിടെ അച്ഛനും മക്കളും കുളത്തിന്റെ കരയിൽ വിശ്രമിക്കുകയായിരുന്നു. അതിനിടെ ഹരിപ്രീത കുളത്തിലേക്കു കാൽവഴുതി വീണു. അനിയത്തിയെ രക്ഷിക്കാനായി ജസ്വന്തും എടുത്തുചാടി. ഇരുവരെയും രക്ഷിക്കാൻ അച്ഛൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഒരു മണിക്കൂറിനു ശേഷം അഗ്നിശമനസേന എത്തിയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. കുന്നിന്മുകളിൽനിന്ന് പൊലീസ് ഉദ്യോഗസ്ഥർ മൃതശരീരങ്ങൾ ചുമലിലേറ്റി 2 കിലോമീറ്റർ നടന്നാണ് റോഡിലെത്തിച്ചത്. അച്ഛനും അമ്മയും കണ്ണീരോടെ ഇവർക്കൊപ്പമുണ്ടായിരുന്നു. രാത്രി മുഴുവൻ ആമ്പൂർ സർക്കാർ ആശുപത്രി മോർച്ചറിക്കു മുന്നിൽ ഇവർ ഉണ്ടായിരുന്നു.

രാവിലെ ആശുപത്രിയിൽനിന്ന് ഇറങ്ങി ലോകേശ്വരനും ഭാര്യയും നേരെ പോയത് റെയിൽവേ സ്റ്റേഷനിലേക്കാണ്. പ്ലാറ്റ്ഫോമിലെ കടയിൽ നിന്നു ജ്യൂസ് വാങ്ങിയ ലോകേശ്വരൻ അതിൽ കീടനാശിനി കലർത്തി കഴിച്ചു. ബാക്കിയുണ്ടായിരുന്നത് കഴിക്കാൻ ശ്രമിച്ച ഭാര്യയെ അതിന് അനുവദിക്കാതെ തള്ളിത്താഴെയിട്ട് കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെപ്പോഴേക്കും ലോകേശ്വരൻ മരിച്ചിരുന്നു.