കൊച്ചി: മദ്യലഹരിയിൽ മറൈൻ ഡ്രൈവിനെ മുൾമുനയിൽ നിർത്തിയ ഗുണ്ടയെ ബലപ്രയോഗത്തിലൂടെ കീഴടക്കിയ ധീരതയ്ക്ക് വനിതാ ഉദ്യോഗസ്ഥർക്ക് നന്ദിയും ആദരവും അറിയിക്കാൻ നാട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി.

മദ്യലഹരിയിലായിരുന്ന ഗുണ്ട മറൈൻ ഡ്രൈവിലെ പൊലീസ് എയിഡ് പോസ്റ്റ് അടിച്ചു തകർത്തു. ഉള്ളിലുണ്ടായിരുന്ന പൊലീസുകാരനെയും മർദ്ദിച്ചു. നാട്ടുകാർ ഉടൻ സംഭവം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുപറഞ്ഞു.

ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ. വി. വിദ്യ സംഭവസ്ഥലത്ത് പറന്നെത്തി. കൊലവിളി  ഉയർത്തി നിന്ന ഗുണ്ടയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വനിതാ പൊലീസുകാരുടെ സമയോചിത ഇടപെടലിൽ നന്ദിയുമായി നാട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി. മറൈൻ ഡ്രൈവിലെ വ്യാപാരികൾ ഫലകവും പൊന്നാടയും നൽകിയാണ് വനിതാ പൊലീസുകാരിയെ ആദിച്ചത്. മധുരപലഹാരങ്ങളും വിതരണം ചെയ്തു. തൊടുപുഴ പൊലീസ് സ്റ്റേഷനിൽ നിന്നും അടുത്തിടെയാണ് വിദ്യ കൊച്ചിയിലെത്തിയത്.

സെൻട്രൽ സ്റ്റേഷനിൽ ഇന്നലെ ചുമതലയേറ്റെടുത്ത ആനി ശിവയ്ക്കും നാട്ടുകാരുടെ ആദരവ് ലഭിച്ചു. ജീവിത പ്രതിസന്ധികളെ സധൈര്യം മറികടന്ന് സോഷ്യൽ മീഡിയയിൽ താരമായ മാറിയ ആനി ശിവ ഇന്നലെയാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എസ്‌ഐയായി ചുമതലയേറ്റത്. സ്റ്റേഷനിൽ ജോയിൻ ചെയ്യാനെത്തിയ ആനിയെ സഹപ്രവർത്തകർ പൂച്ചെണ്ട് നൽകി സ്വീകരിച്ചിരുന്നു.

താല്പര്യപ്പെട്ട സ്ഥലത്ത് തന്നെ ജോലി ചെയ്യാനായത്തിൽ ഏറെ സന്തോഷമുണ്ടെന്ന് ആനി ശിവ പറഞ്ഞു. ആനിയുടെ അപേക്ഷ പരിഗണിച്ചാണ് വർക്കലയിൽ നിന്ന് എറണാകുളത്തേക്ക് പോസ്റ്റിങ് മാറ്റി നൽകിയത്

അസാധാരണമായ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ആയിരുന്നു ആനി ശിവയുടെ ജീവിതം. പതിനെട്ടാം വയസ്സിൽ ഭർത്താവും കുടുംബാംഗങ്ങളും ഉപേക്ഷിച്ചു. നാരങ്ങവെള്ളം കച്ചവടം വരെ നടത്തി ജീവിതം തിരികെ പിടിക്കാനുള്ള ശ്രമം. അങ്ങനെ കഠിനാധ്വാനം കൊണ്ടാണ് കേരള പൊലീസിലെ സബ് ഇൻസ്‌പെക്ടർ പദവിയിൽ എത്തുന്നത്. വർക്കലയിൽ ആയിരുന്നു ആദ്യ നിയമനം ലഭിച്ചത്. കുട്ടിയുടെ പഠനസൗകര്യം കൂടി കണക്കിലെടുത്താണ് കൊച്ചിയിലേക്ക് മാറ്റത്തിന് അപേക്ഷ നൽകിയത്. ഈ ആവശ്യം സർക്കാർ അംഗീകരിച്ചു നൽകുകയായിരുന്നു

അഭിമാന നേട്ടത്തിൽ ആനിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പ്രമുഖരടക്കം എത്തിയിരുന്നു. പുതിയ ചുമതലയിലേക്ക് കടക്കുമ്പോഴും ആനിക്ക് പറയാനുള്ളത് കഠിനാധ്വാനം കൊണ്ട് ആർക്കും ഈ നേട്ടം കൈവരിക്കാനാകും എന്നാണ്. ഒപ്പം പിന്തുണ നൽകിയവർക്കുള്ള നന്ദിയും.

ആനിയുടെ വാക്കുകൾ:

2014 ലാണ് ചരിത്രം കുറിച്ച പ്രഖ്യാപനമായി കേരള പൊലീസിലേക്ക് വനിതാ എസ്‌ഐമാർക്കായി വിജ്ഞാപനം പുറപ്പെടുവിച്ചത്. ബന്ധു ഷാജി എന്നെ പ്രേരിപ്പിച്ചു. ചെറുപ്രായത്തിൽ സർവ്വീസിൽ കയറിയാൽ കൺഫേഡ് ഐ.പി.എസായി വിരമിച്ച് അഛന്റെ മുന്നിൽ തലയുയർത്തി നിൽക്കാം. ഈ വാക്കുകൾ പ്രചോദനമായി മാറി.

തീപ്പൊരി നമ്മുടെ മനസിൽ എപ്പോഴാണോ വീഴുന്നത്, ആ തീപ്പൊരി നമ്മളെ ആളിക്കത്തിക്കും. അതുകഴിഞ്ഞ് ഒന്നരമാസം സമയമായിരുന്നു ഉണ്ടായിരുന്നു. തമ്പാനൂരിലെ പരിശീലന കേന്ദ്രത്തിൽ പഠനത്തിനായി ചേർന്നു. വാടക കൊടുക്കാൻ പോലും പണമില്ലാത്ത കാലം, ഫീസടക്കം എല്ലാം ബന്ധു നൽകി. ഒന്നരമാസം കഠിനമായ പരിശീലനത്തിന്റെ കാലം.സർക്കാർ സ്‌കൂളിൽ പഠിക്കുന്ന മകനെ രാവിലെ സ്‌കൂളിൽ വിടും.

ചെറുപ്രായത്തിൽ തന്നെ പ്രായത്തിൽ കവിഞ്ഞ് പക്വത മകൻ പ്രകടിപ്പിച്ചു. ആഹാരമൊഴിച്ചു മറ്റൊന്നിനും വേണ്ടി കൈനീട്ടാത്ത കുട്ടി. കളിപ്പാട്ടത്തിനൊന്നും വേണ്ടി ഒരിക്കലും ആവശ്യങ്ങളുന്നയിച്ചിട്ടില്ല. ഒരുനേരം ആഹാരം കഴിക്കാൻ പോലും ശേഷിയില്ലാത്ത കാലത്ത് ഭക്ഷണമല്ലാതെ ഒന്നിനും വേണ്ടി കുട്ടി ആവശ്യമുന്നയിച്ചിട്ടില്ല.രണ്ടു സുഹൃത്തുക്കളോടൊപ്പം കമ്പയിൻ സ്റ്റഡി നടത്തി. വീട്ടിലെത്തി 20 മണിക്കൂറോളം പഠിച്ചു. ഭാഗ്യവും തുണച്ചു. പഠിച്ച പാഠഭാഗങ്ങളിൽ നിന്ന് ചോദ്യങ്ങളുമെത്തിയത് നിയോഗമായി. ദൈവത്തിന് തോന്നിക്കാണും ഇനി കഷ്ടപ്പെടുത്തേണ്ടതില്ലെന്ന്.

ഈ അവസരം നൽകിയില്ലെങ്കിൽ ഇനി ഭൂമിയിൽ ഉണ്ടാവില്ലെന്ന് ദൈവം കരുതിക്കാണും. എസ്‌ഐ.ടെസ്റ്റിനുശേഷം എഴുതിയ കോൺസ്റ്റബിൾ പരീക്ഷ ജയിച്ചതോടെ ആദ്യം കോൺസ്റ്റബിളായി ജോലിക്ക് കയറി. നിയമപോരാട്ടത്തിൽ കുടുങ്ങി സുപ്രീംകോടതി വരെ പോരാട്ടം നടത്തിയാണ് എസ്‌ഐ ജോലി ലഭിച്ചത്. രണ്ടാമത്തെ വനിതാബാച്ചിലാണ് ജോലിയിൽ കയറിയത്.