ന്യൂഡൽഹി: സഹകരണ സംഘങ്ങളെ ബാങ്കുകളായി കണക്കാക്കാനാവില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസൻസോ റിസർവ് ബാങ്കിന്റെ അംഗീകാരമോ ഇല്ലാത്ത സഹകരണ സംഘങ്ങളെ ബാങ്ക് എന്ന് വിളിക്കാനാവില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതു സംബന്ധിച്ച റിസർവ് ബാങ്ക് നിലപാടിൽ ഇടപെടണമെന്നുള്ള കേരളത്തിന്റെ അഭ്യർത്ഥന തള്ളിയാണ് ധനമന്ത്രിയുടെ വിശദീകരണം.

സഹകരണ സംഘങ്ങൾ (കോഓപ്പറേറ്റീവ് സൊസൈറ്റികൾ) ബാങ്കുകളല്ലെന്നാണ് റിസർവ് ബാങ്ക് നേരത്തെ വയ്ക്തമാക്കിയത്. 1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ ഏഴു പ്രകാരം റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കുക.

നിക്ഷേപം സ്വീകരിക്കുന്നതിൽ ആർബിഐ സഹകരണ സഘങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സൊസൈറ്റി അംഗങ്ങൾ അല്ലാത്തവരിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കാൻ സാധിക്കില്ലെന്നാണ് വ്യക്തമാക്കിയത്. സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുന്നതാണ് ആർബിഐയുടെ നിലപാട്.

ഉപഭോക്താക്കൾ ബാങ്കുകളിൽ നടത്തുന്ന നിക്ഷേപത്തിന് നിലവിൽ അഞ്ചുലക്ഷം രൂപ ഇൻഷുറൻസുണ്ട്. ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷനാണ് (ഡി.ഐ.സി.ജി.സി) ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നത്. ഇത് കോഓപ്പറേറ്റീവ് സൊസൈറ്റികളിലെ നിക്ഷേപത്തിന് ബാധകമല്ല.

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി അനുസരിച്ചാണ് റിസർവ് ബാങ്കിന്റെ പുതിയ ഉത്തരവ്. റിസർവ് ബാങ്കിന്റെ ലൈസൻസില്ലാത്ത സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കിങ്, ബാങ്കർ, എന്നിങ്ങനെ പേരിനൊപ്പം ചേർക്കാൻ പാടില്ലെന്ന് വിലക്കിയിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു. 2020 സെപ്റ്റംബർ 29ന് ഈ നിയമം നിലവിൽവന്നെങ്കിലും കേരളത്തിൽ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

സഹകരണ സംഘങ്ങളിലെ നോമിനൽ, അസോസിയേറ്റ് അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കരുതെന്നും വോട്ടവകാശമുള്ളവരെ മാത്രമേ അംഗങ്ങളായി കണക്കാക്കാനാകൂവെന്നും ആർബിഐ ഉത്തരവിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും ഭൂരിപക്ഷം അംഗങ്ങളും നോമിനൽ, അസോസിയേറ്റ് അംഗങ്ങളാണ്.

1000 കോടിക്കു മുകളിൽ നിക്ഷേപമുള്ള പ്രാഥമിക സഹകരണ ബാങ്കുകളിലടക്കം ആയിരത്തിൽ താഴെ അംഗങ്ങൾക്കേ വോട്ടവകാശമുള്ളൂ. കേരളത്തിലെ സഹകരണ നിയമം അനുസരിച്ച് നോമിനൽ, അസോസിയേറ്റ് അംഗങ്ങളെയും അംഗങ്ങളായി തന്നെയാണ് നിർവചിച്ചിട്ടുള്ളത്. വോട്ടവകാശം അടക്കമുള്ള ചിലതിൽ മാത്രമാണ് നിയന്ത്രണമുള്ളത്.